ന്യൂഡൽഹി: എയർ ഇന്ത്യയുടെ 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും നടത്തുന്നില്ലെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ എയർ ഇന്ത്യയുടെ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നത്.
വിവരങ്ങൾ ചോർന്ന സംഭവത്തിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജൂലൈ നാലിനു മാധ്യമ പ്രവർത്തകയായ റിതിക ഹാണ്ഡൂ എയർ ഇന്ത്യക്ക് വക്കീൽ നോട്ടീസയച്ചിരുന്നു. എയർഇന്ത്യയുടെ അറിവോടെ കരുതിക്കൂട്ടി യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയതാണെന്നാണ് റിതിക ആരോപിക്കുന്നത്. എന്നാൽ, ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് പാർലമെന്റിൽ പാസാകാത്തതു കാരണം ഇത്തരം കേസുകളിൽ നഷ്ടപരിഹാരം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എയർ ഇന്ത്യക്കുവേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സിറ്റ എന്ന കന്പനിയാണ്. ഇവരിൽ നിന്നും 2011 മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ ചോർന്നതായാണ് വിവരം. യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നന്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ചോർന്നിട്ടുണ്ട്. വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ തന്നെ യാത്രക്കാരെ ഇ മെയിൽ വഴി അറിയിക്കുകയായിരുന്നു. എയർ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഈ കന്പനിയെ ആശ്രയിക്കുന്ന മറ്റു വിമാന സർവീസ് കന്പനികളുടെയും വിവരങ്ങൾ ചോർന്നിരുന്നു.
വിവരങ്ങൾ ചോർന്നു എന്നത് ശരി തന്നെയാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കിയത്. സിറ്റയുടെ ബില്ലിംഗ് സംവിധാനത്തിൽ അസാധാരണത്വം കണ്ടതിലൂടെയാണ് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു എന്ന് വ്യക്തമായതെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രേഖമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ, വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാർ തലത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും നടത്തുന്നില്ലെന്നും മന്ത്രി വ്യക്താക്കി.
ഇതൊരു സൈബർ ആക്രമണമാണ്. ഇക്കാര്യത്തിൽ എയർ ഇന്ത്യ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ട്. എയർ ഇന്ത്യ തന്നെ വിവരങ്ങൾ ചോർന്ന യാത്രക്കാരെയും ഡാറ്റ പ്രൊട്ടക്ഷൻ അഥോറിറ്റിയെയും വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇന്ത്യക്കാരായ യാത്രക്കാരുടെ വിവരങ്ങൾ ഇന്ത്യക്കു പുറത്തു സൂക്ഷിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ആഗോള തലത്തിൽ ടെൻഡർ വിളിച്ചാണ് സിറ്റയെ വിവരശേഖരണം ഏൽപ്പിച്ചതെന്നും ഇവരുടെ ആസ്ഥാനം അമേരിക്കയിലെ അലാസ്കയിൽ ആണെന്നുമാണ് മന്ത്രി നൽകിയ മറുപടി.
എയർ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണമില്ലെന്നു കേന്ദ്രം
12:46 AM Jul 30, 2021 | Deepika.com