ന്യൂഡൽഹി: സ്വന്തം ജനതയ്ക്കെതിരായ ആയുധമായി പെഗാസസ് ചാര സോഫ്റ്റ്വേർ ഇന്ത്യ വാങ്ങിയോയെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നു രാഹുൽ ഗാന്ധി. പെഗാസസ് ഉപയോഗിച്ചതു വഴി ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനിട്ടാണു നരേന്ദ്ര മോദിയും അമിത് ഷായും അടിച്ചതെന്നു പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തിനു ശേഷം രാഹുൽ ആരോപിച്ചു.
പ്രതിപക്ഷശബ്ദം പാർലമെന്റിൽ അടിച്ചമർത്തപ്പെടുകയാണെന്നു രാഹുൽ കുറ്റപ്പെടുത്തി. പ്രതിപക്ഷമാണ് പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സ്വന്തം ജനതയെ ചാരനിരീക്ഷണം നടത്തിയതു വഴി രാജ്യസുരക്ഷ അപകടത്തിലാക്കിയ ഗുരുതരപ്രശ്നത്തിൽ ചർച്ച നടത്താൻ സർക്കാർ തയാറായാൽ പ്രതിസന്ധി പരിഹരിക്കാം. ചർച്ചയെ ഭയക്കുന്നതെന്തിനാണെന്നു സർക്കാരാണു വ്യക്തമാക്കേണ്ടത്. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വമാണു നിറവേറ്റുന്നത്. അനാവശ്യ പിടിവാശിയുമായി സർക്കാർ കള്ളക്കളി നടത്തുന്നു. സ്വകാര്യതാ ലംഘനം മാത്രമല്ല പ്രശ്നം. ദേശവിരുദ്ധ പ്രവർത്തനമാണിത്. ചർച്ചയ്ക്കു സർക്കാർ വഴങ്ങുന്നതു വരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
പെഗാസസ്, കർഷക സമര പ്രശ്നങ്ങളിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് നടപടികൾ സ്തംഭിച്ചു. ലോക്സഭയിൽ രേഖകൾ കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാർ ഇന്നലെ പ്രതിഷേധം കടുപ്പിച്ചു. രാജ്യസഭയിൽ മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറിയെറിഞ്ഞതിനു തൃണമൂൽ കോണ്ഗ്രസ് എംപി ഡോ. ശാന്തനു സെന്നിനെ സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണു ലോക്സഭയിലെ സംഭവം. പെഗാസസ് ചാരപ്പണിയെക്കുറിച്ചു പാർലമെന്റിൽ ചർച്ച ചെയ്യുന്നതു വരെ പാർലമെന്റിൽ യോജിച്ച് പ്രതിഷേധം തുടരാൻ സംയുക്ത പ്രതിപക്ഷം തീരുമാനിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധിക്കു പുറമെ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ജയറാം രമേശ്, ഡിഎംകെയുടെ ടി.ആർ. ബാലു, തിരുച്ചി ശിവ, കനിമൊഴി, എൻസിപിയുടെ പ്രഫുൽ പട്ടേൽ, സുപ്രിയ സൂലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, സിപിഎമ്മിന്റെ എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, കേരള കോണ്ഗ്രസ്-എമ്മിലെ തോമസ് ചാഴികാടൻ, നാഷണൽ കോണ്ഫറൻസിലെ ഹസ്നൈൻ മസൂദി, ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മാൻ, ആർജെഡിയുടെ മനോജ് ഝാ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മമത ബാനർജി ഡൽഹിയിലുള്ളതിനാൽ തൃണമൂൽ കോണ്ഗ്രസ് മാത്രം പങ്കെടുത്തില്ല. എന്നാൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഎപി നേതാവ് അരവിന്ദ് കേജരിവാൾ അടക്കമുള്ള നേതാക്കളുമായി മമത ഇന്നലെ കൂടിക്കാഴ്ച നടത്തി.
ജോർജ് കള്ളിവയലിൽ
ജനാധിപത്യത്തിന്റെ ആത്മാവിന് ക്ഷതമേറ്റെന്ന് രാഹുൽ ഗാന്ധി
01:33 AM Jul 29, 2021 | Deepika.com