ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാനപദ്ധതിയായ തിരുവനന്തപുരം-കാസർകോഡ് സിൽവർലൈൻ അതിവേഗ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു സംസ്ഥാന സർക്കാർ നൽകിയ പ്രോജക്ട് റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 63941 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയുടെ നിക്ഷേപത്തിന് മുൻപുള്ള പ്രവർത്തനങ്ങൾക്കു തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അന്തിമാനുമതി നൽകിയിട്ടില്ലെന്നുതന്നെ കേന്ദ്ര റെയിൽവേ മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
പദ്ധതിയുടെ വിശദ പഠനത്തിനായി അലൈൻമെന്റ്, വേണ്ടിവരുന്ന റെയിൽവേ സ്വകാര്യ ഭൂമി, നിലവിലെ റെയിൽ പാതയിൽ വേണ്ടിവരുന്ന ക്രോസിംഗുകൾ എന്നിവയുടെ വിശദാംശങ്ങൾ കേരള റെയിൽവേ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിപദ്ധതി സംബന്ധിച്ച ചോദ്യത്തിന്, പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കാൻ കേരള റെയിൽവേ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. എന്നാൽ, പദ്ധതി ലാഭകരമാവുമോ എന്നതുകൂടി കണക്കിലെടുത്തേ നിർമാണ കാര്യത്തിൽ തീരുമാനം എടുക്കാനാകൂ എന്നു മന്ത്രി അറിയിച്ചു. സിൽവർലൈൽ, ശബരി പാത പദ്ധതികൾ സംബന്ധിച്ച് അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, കെ മുരളീധരൻ, തോമസ് ചാഴികാടൻ, ആന്റോ ആന്റണി എന്നീ എംപി മാരുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കേരളത്തിനു പുതിയ റെയിൽവേ സോണ്‍ ഇല്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ചോദ്യത്തിനു മറുപടി നൽകിയത്.പുതിയ സോണുകൾ ഇന്ത്യൻ റെയിൽവേ നിർണയിക്കുന്നത് ട്രാഫിക് പാറ്റേണുകൾ, ഉപയുക്തത, വർക്ക് ലോഡ്, നിർവഹണപരവും ഭരണപരവുമായ ആവശ്യകതകൾ തുടങ്ങിയവ മുൻനിർത്തിയാണെന്നും ഇക്കാര്യങ്ങൾ പരിശോധിച്ചപ്പോൾ ഇപ്പോൾ കേരളത്തിന് റെയിൽവേ സോണ്‍ ആവശ്യമില്ല എന്നാണു വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.
എറണാകുളം- അന്പലപ്പുഴ റെയിൽ പാതയിരട്ടിപ്പിക്കൽ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് എ.എം. ആരിഫിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ല
02:06 AM Jul 29, 2021 | Deepika.com