ന്യൂഡൽഹി: ബിജെപി എംപിമാരുടെ ആസൂത്രിതമായ നീക്കത്തെത്തുടർന്ന് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയിൽ പെഗാസസ് വിഷയത്തിൽ ഇന്നലെ ചർച്ച നടന്നില്ല. സമിതിയിൽ അംഗങ്ങളായ ബിജെപി എംപിമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവച്ചില്ല. തുടർന്ന് ക്വാറം തികയാതിരുന്നതിനാൽ സമിതിക്ക് യോഗം ചേരാനായില്ല.
പാർലമെന്ററി സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാതെ പുറത്തു സമിതിയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം മുൻകൈയെടുക്കുന്നു എന്നാരോപിച്ചാണ് തരൂരിനെതിരേ നിഷികാന്ത് ദുബെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
പെഗാസസ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അടക്കം വിശദീകരണം തേടും എന്ന് ശശി തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ബുധനാഴ്ച ചേർന്ന ഐടി കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി യോഗത്തിൽനിന്നു ബിജെപി അംഗങ്ങൾ വിട്ടുനിന്നു. സമിതിയിൽ അംഗങ്ങളായ ബിജെപി എംപിമാരുടെ യോഗം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് വിളിച്ചു ചേർത്തതിന് പിന്നാലെയാണ് യോഗത്തിൽനിന്ന് അവർ വിട്ടുനിന്നത്.
പെഗാസസ് വിഷയത്തിൽ കൂടിയാലോചന നടത്താൻ കഴിഞ്ഞ ദിവസം മന്ത്രി വിളിച്ച ബിജെപി എംപിമാരുടെ യോഗത്തിലേക്ക് ആളുമാറി സിപിഎം എംപി പി.ആർ നടരാജനും ക്ഷണം ലഭിച്ചിരുന്നു. മന്ത്രിയുടെ അനൗദ്യോഗിക യോഗത്തിലേക്ക് തന്നെ ക്ഷണിച്ചത് എന്തിനാണെന്ന് അദ്ദേഹം അന്പരന്നു.
പെഗാസസ്: ഐടി സമിതിയിൽനിന്ന് തരൂരിനെ തെറിപ്പിക്കാൻ ബിജെപി നീക്കം
01:33 AM Jul 29, 2021 | Deepika.com