ന്യൂഡൽഹി: അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണു ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മമത ഉന്നയിച്ചത്.
പെഗാസസ് ഉപയോഗിച്ച് ഫോണുകൾ ചോർത്തിയത് അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ്. തന്റെ ഫോണും ഹാക്ക് ചെയ്തിരുന്നു. മരുമകൻ അഭിഷേക് ബാനർജിയുടെയും പ്രശാന്ത് കിഷോറിന്റെയും ഫോണുകൾ ഹാക്ക് ചെയ്തിരുന്നു. ഇവരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളും ചോർത്തിയിരുന്നു എന്നാണ് മമത പറഞ്ഞത്. അഞ്ചു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ മമത ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും കൂടിക്കാഴ്ച നടത്തി.
സോണിയയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നു എന്നാണ് മമത പ്രതികരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും സോണിയയുമായി 45 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയ്ക്കു ശേഷം മമത പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ കമൽനാഥ്, ആനന്ദ് ശർമ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
പെഗാസസ് വിഷയത്തിൽ സർക്കാരിനെതിരേയുള്ള പ്രതിപക്ഷനീക്കത്തിൽ തൃണമൂൽ കോണ്‍ഗ്രസും ഒപ്പമുണ്ടാകും എന്ന് മമത വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് യോഗം ചേർന്ന് കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മമത പറഞ്ഞു.
പ്രതിപക്ഷ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച് മമത; സോണിയയെയും കേജരിവാളിനെയും കണ്ടു
01:33 AM Jul 29, 2021 | Deepika.com