ന്യൂഡൽഹി: ടിബറ്റൻ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നു ചൈനയ്ക്കു വ്യക്തമായ സൂചന നൽകി ദലൈലാമയുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചർച്ച. പിന്തുണ ആവർത്തിച്ച യുഎസ് നിലപാടിൽ ദലൈലാമയുടെ പ്രതിനിധിയും സെൻട്രൽ ടിബറ്റൻ അഡ്മിനസ്ട്രേഷൻ ഉദ്യോഗസ്ഥനുമായ ജി. ഡോംഗ്ചുംഗ് സംതൃപ്തിരേഖപ്പെടുത്തി.
കൂടിക്കാഴ്ച യുഎസ് വിദേശകാര്യവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ടിബറ്റൻ ജനതയുടെ മറ്റൊരു പ്രതിനിധി ജിഷി ദോർജീ ദാംദുലിനെയും ബ്ലിങ്കൻ കണ്ടു.
രണ്ടുദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് ചൊവ്വാഴ്ചയാണു ബ്ലിങ്കൻ ഇന്ത്യയിലെത്തിയത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ഇന്ത്യാ-യുഎസ് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയുമായിരുന്നു സന്ദർശനലക്ഷ്യം.
കഴിഞ്ഞ ആറിന് ദലൈലാമയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. ടിബറ്റൻ നേതാവിന്റെ 86ാം പിറന്നാൾദിനത്തിലായിരുന്നു കൂടിക്കാഴ്ച. കിഴക്കൻ ലഡാക്കിന്റെ പേരിൽ ചൈനയുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ നടന്ന കൂടിക്കാഴ്ചയും ചൈനീസ് സർക്കാരിനുള്ള മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു.
ബ്ലിങ്കൻ ടിബറ്റൻ പ്രതിനിധികളെ കണ്ടു
01:33 AM Jul 29, 2021 | Deepika.com