ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണ നിലപാടിൽ ബിജെപിക്ക് ഇരട്ടത്താപ്പ്. ബിജെപി ഭരിക്കുന്ന ആസാം, യുപി സർക്കാരുകൾ രണ്ടു കുട്ടി നയം നിയമം രൂപീകരിച്ചു നടപ്പാക്കാനൊരുങ്ങുകയാണ്.
മധ്യപ്രദേശിലും ഇതു നടപ്പാക്കിയേ തീരൂ എന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം മുറവിളി കൂട്ടുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിജെപി എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ടു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ഇതിനെല്ലാമിടെ, കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണ പരിധി വയ്ക്കാനാകില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പാർലമെന്റിൽ രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്.
ജനസംഖ്യാ നിയന്ത്രണത്തിനായി കുട്ടികളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നത് ലിംഗ നിർണയത്തിലൂടെ ഗർഭഛിദ്രം നടത്തുന്ന ഉൾപ്പടെയുള്ള ദുഷ്പ്രവണതകൾ വർധിക്കാൻ ഇടയാക്കുമെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ ലോക്സഭയിൽ നൽകിയ മറുപടിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് ലോക്സഭയിൽ ബിജെപി എംപി രവി കിഷനും രാജ്യസഭയിൽ ബിജെപി എംപി പ്രഫ. രാകേഷ് സിൻഹയും സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിരുന്നു.
നാലു മക്കളുള്ള രവികിഷൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ രണ്ടു കുട്ടി നയം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാ നിയന്ത്രണം ആസാമിൽ നടപ്പാക്കുന്ന മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ തന്റെ കുടുംബത്തിലെ ആറു മക്കളിൽ ഒരാളാണ്. ഉത്തർപ്രദേശിൽ നിയമം നടപ്പാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്യാസി ആണെങ്കിലും തന്റെ കുടുംബത്തിലെ എട്ടു മക്കളിൽ ഒരാളാണ്.
രാജ്യവ്യാപമായി രണ്ടു കുട്ടികൾ എന്ന നയം നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം ബിജെപി എംപി ഉദയ് പ്രതാപ് സിംഗ് ആണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ ഉന്നയിച്ചത്. ഇത്തരത്തിൽ ഒരു തരത്തിലുള്ള നിർദേശങ്ങളോ ശിപാർശകളോ കേന്ദ്രസർക്കാരിന്റെ പരിഗണയിൽ ഇല്ലെന്നാണ് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ അറിയിച്ചത്.
കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അന്താരാഷ്ട്രതലത്തിൽത്തന്നെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അസന്തുലിതമായി ലിംഗ അനുപാതത്തിന് ഇടയാക്കുമെന്നാണ്. മാത്രമല്ല നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ കുട്ടിയുടെ ലിംഗ നിർണയം നടത്താനും അതുവഴി ഗർഭഛിദ്രവും പെണ് ഭ്രൂണഹത്യയും വർധിപ്പിക്കാനും ഇടയാക്കുമെന്നും മന്ത്രി നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യാ നിയന്ത്രണ ബിൽ ദേശവിരുദ്ധമാണെന്നും പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുമെന്നും നേരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂർ കുറ്റപ്പെടുത്തിയിരുന്നു. ബിൽ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സമാജ് വാദി പാർട്ടിയും, രാഷ്ട്രീയ അജണ്ടയാണ് ബില്ലിനു പിന്നിലെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാനോ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ സാധിക്കില്ലെന്നാണ് കരട് നിയമത്തിൽ പറയുന്നത്.ആസാമിലും പുതിയ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല.
ജനസംഖ്യാ നിയന്ത്രണം: ബിജെപിക്ക് ഇരട്ടത്താപ്പ്
02:02 AM Jul 28, 2021 | Deepika.com