ന്യൂഡൽഹി: ജസ്യൂട്ട് സഭയുടെ കീഴിലുള്ള വയനാട്ടിലെ അഞ്ചുകുന്ന് ഏഴോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിന് ന്യൂനപക്ഷ പദവി നൽകിയതു റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ ജെ. അബ്ദുൾ നസീർ, കൃഷ്ണമുരാരി എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതി വിധിക്കെതിരേ ജസ്യൂട്ട് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹർജിയിൽ സ്റ്റേ അനുവദിച്ച് ബന്ധപ്പെട്ടവർക്കു നോട്ടീസ് അയച്ചത്.
1990 ജൂണിൽ കുഞ്ഞിക്കൃഷ്ണൻ നായരിൽനിന്നു പൂർണമായി വാങ്ങി പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് സ്ഥാപിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ നിയമനം ചോദ്യംചെയ്തു 2016ൽ നൽകിയ ഹർജി കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിൽ പരാതിക്കാരന്റെ വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2019ലെ വിധിയാണു സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീർപ്പ് ന്യൂനപക്ഷാവകാശം സംബന്ധിച്ച ഭരണഘടനയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണെന്നും ക്രൈസ്തവ ന്യൂനപക്ഷ പദവി ദേശീയ കമ്മീഷനിൽനിന്നു 2010ൽ കിട്ടിയിട്ടുള്ളതാണെന്നും ജസ്യൂട്ട് സഭയ്ക്കുവേണ്ടി ഹാജരായ അഡ്വ. റോമി ചാക്കോ പറഞ്ഞു. അനുച്ഛേദം 30 (1)ൽ പറയുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപിക്കൽ സംബന്ധിച്ച കാര്യത്തിൽ വിശാലമായ ഭരണഘടനാ പ്രശ്നം ഉണ്ടെന്നു റോമി വിശദീകരിച്ചു.
അഞ്ചുകുന്ന് ഏഴോം സർവോദയ എച്ച്എച്ച്എസിന് ന്യൂനപക്ഷ പദവി; കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
01:37 AM Jul 28, 2021 | Deepika.com