ന്യൂഡൽഹി: കേരളത്തിലെ കോവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് നിയന്ത്രണാതീതമായി കോവിഡ് കേസുകൾ വർധിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണെന്നുള്ള മുന്നറിയിപ്പാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ നൽകിയത്.
ആലപ്പുഴ, എറണാകുളം മലപ്പുറം, തൃശൂർ, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ കോവിഡ് വ്യാപനം ആശങ്കാജനകമായ വിധം വർധിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാപനം കൂടുതലുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. കൂടുതൽ വകഭേദങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിവ്യാപന മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാത്തതാണ് കേരളത്തിലെ കോവിഡ് ഗുരുതര സാഹചര്യത്തിന് കാരണമെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത് അൻപതു ശതമാനം പുതിയ കോവിഡ് കേസുകൾക്കു പിന്നിലും ഇതേ കാരണം തന്നെയാണ്. സംസ്ഥാനത്ത് പത്തു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ്. പത്തു ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള 54 ജില്ലകളാണ് രാജ്യത്തുള്ളതെന്നും ലവ് അഗർവാൾ പറഞ്ഞു.
കേരളത്തിലെ ഏഴു ജില്ലകൾക്കുപുറമേ, മണിപ്പൂരിൽനിന്നുള്ള അഞ്ചും മേഘാലയയിൽനിന്നുള്ള മൂന്നും ജില്ലകളിൽ അതീവ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്ന് നീതി ആയോഗിലെ ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിലും കൂടുതലാണ്. പ്രതിദിനം നൂറു കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 62 ജില്ലകളാണുള്ളത്. കോവിഡ് രണ്ടാംതരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നു ഡോ. വി.കെ. പോൾ പറഞ്ഞു.
കോവിഡ്: കേരളത്തിലെ സ്ഥിതിയിൽ ആശങ്ക
01:37 AM Jul 28, 2021 | Deepika.com