ബംഗളൂരൂ: നാളുകളായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിവച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിനിടെ വിതുന്പുന്ന വാക്കുകളോടെയായിരുന്നു കർണാടക ബിജെപിയിലെ ഈ കരുത്തന്റെ രാജിപ്രഖ്യാപനം.
ആഘോഷപരിപാടി പൂർത്തിയായ ഉടൻ രാജ്ഭവനിലെത്തി ഗവർണർ തവർചന്ദ് ഗെലോട്ടിനു രാജിക്കത്ത് കൈമാറി.
ഗവർണർ രാജി സ്വീകരിച്ചതായി രാജ്ഭവനു പുറത്തെത്തിയെ യെദിയൂരപ്പ മാധ്യമപ്രവർത്തകരോടു പറഞ്ഞു. “ സ്വന്തം തീരുമാനപ്രകാരമാണു രാജി. കേന്ദ്രനേതൃത്വത്തിൽനിന്ന് ഒരുതരത്തിലുള്ള സമ്മർദവുമില്ലായിരുന്നു. മറ്റൊരാൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണു രാജി. മുഖ്യമന്ത്രിക്കസേരയിൽ ഒരുതവണകൂടി അവസരം നൽകിയ ജനങ്ങൾക്കു നന്ദിപറയുകയാണ്”-യെദിയൂരപ്പ അറിയിച്ചു.
അതേസമയം, യെദിയൂരപ്പയുടെ പിൻഗാമിയെ ബിജെപി കേന്ദ്രനേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. സാമുദായികപരിഗണനയുടെകൂടി അടിസ്ഥാനത്തിൽ ഏതാനും നേതാക്കളുടെ പേരുകൾ സജീവചർച്ചയിലാണ്.
പിൻഗാമിയായി ആരെയും നിർദേശിച്ചിട്ടില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തി അധികാരത്തുടർച്ച ഉറപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. പിൻഗാമിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും. കേന്ദ്രനേതൃത്വം ആരെ നിശ്ചയിച്ചാലും അംഗീകരിക്കും. ഒപ്പം പ്രവർത്തിച്ച് ഭരണത്തുടർച്ചയ്ക്കുവേണ്ടി പ്രയത്നിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ഷിമോഗയിലെ ഷിക്കാരിപുരയിൽനിന്ന് എട്ടുതവണ നിയമസഭയിലെത്തിയ എഴുപത്തിയെട്ടുകാരനായ ഈ ലിംഗായത്ത് നേതാവ് നാലു തവണ കർണാടക മുഖ്യമന്ത്രിയായി റിക്കാർഡിട്ടു. മൂന്നുതവണ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
നാലു തവണയും കാലാവധി തികയ്ക്കാതെ
നാലു തവണ മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പയ്ക്ക് ഒരു തവണപോലും മുഖ്യമന്ത്രിസ്ഥാനത്ത് കാലാവധി തികയ്ക്കാനായില്ല.
2007ൽ എട്ടു ദിവസവും 2008ൽ മൂന്നു വർഷവും 2018ൽ ആറു ദിവസവും മാത്രമായിരുന്നു യെദിയൂരപ്പ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്.
എച്ച്.ഡി. കുമാരസ്വാമി നയിച്ച കോണ്ഗ്രസ്-ജെഡിഎസ് സർക്കാരിനെ കാലുമാറ്റത്തിലൂടെ വീഴ്ത്തി 2019 ജൂലൈ 26ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദിയൂരപ്പയ്ക്ക് കൃത്യം രണ്ടു വർഷം പൂർത്തിയായപ്പോൾ പടിയിറങ്ങേണ്ടി വന്നു.
2007ൽ ജെഡി-എസ് പിന്തുണ പിൻവലിച്ചതാണു യെദിയൂരപ്പയുടെ കസേര തെറിപ്പിച്ചത്.
2011ലും 2021ലും ബിജെപിയിലെ പടലപ്പിണക്കമാണു ലിംഗായത്ത് നേതാവിനെ വീഴ്ത്തിയത്.
2018ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അപ്രതീക്ഷിതമായ നീക്കത്തിലൂടെ കോണ്ഗ്രസും ജെഡി-എസും അധികാരം പിടിക്കുകയായിരുന്നു.
പിൻഗാമിക്കായി ചരടുവലി തുടങ്ങി
യെദിയൂരപ്പയുടെ പിൻഗാമി വീരശൈവ-ലിംഗായത്ത് സമുദായക്കാരൻ ആകണമെന്നു പാർട്ടിയിൽ പ്രബല വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിയുടെ വോട്ട് ബാങ്കാണ്, കർണാടകയിൽ 16 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗം.
ലിംഗായത്ത് വിഭാഗക്കാരനായ ഖനന മന്ത്രി മുരുഗേഷ് നിരാനിക്കു മുഖ്യമന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയേറി. ലിംഗായത്തിലെ പഞ്ചമശാലി ഉപവിഭാഗക്കാരനാണ് നിരാനി. വൻ വ്യവസായിയായ ഇദ്ദേഹത്തിനു പഞ്ചസാര ഫാക്ടറികളും സിമന്റ് ഫാക്ടറികളും സ്വന്തമായുണ്ട്.
ലിംഗായത്ത് നേതാവ് അരവിന്ദ് ബെല്ലാഡ്, ബസനഗൗഡ രമണഗൗഡ പാട്ടീൽ യാത്നാൽ, യെദിയൂരപ്പയുടെ ഉറ്റ അനുയായി ആയ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നു. യാത്നാലും ബെല്ലാഡും പഞ്ചമശാലി ലിംഗായത്താണ്.
യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പ്രവർത്തിച്ചവർ എന്നത് ഇരുവരുടെയും സാധ്യതയ്ക്കു മങ്ങലേൽപ്പിക്കുന്നു.
ബ്രാഹ്മണവിഭാഗക്കാരാനാണ് പ്രഹ്ലാദ് ജോഷി.രാമകൃഷ്ണ ഹെഗ്ഡെയ്ക്കുശേഷം കർണാടകയിൽ ബ്രാഹ്മണ വിഭാഗത്തിൽനിന്നു മുഖ്യമന്ത്രിയുണ്ടായിട്ടില്ല.
വൊക്കലിംഗ സമുദായത്തിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി എന്നിവരുടെ കാര്യത്തിലും ആലോചനകളുണ്ട്. മന്ത്രി ആർ. അശോക്, ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ എന്നിവർക്കായും വിവിധ കോണുകളിൽ ചരടുവലികൾ നടക്കുന്നുണ്ട്.