ന്യൂഡൽഹി: ജസ്റ്റീസ് ഡി.കെ. ജയിൻ സമിതിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനപ്പെടുത്തി ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണം നടത്തരുതെന്നു സുപ്രീംകോടതി. കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതിനാൽ, സിബിഐ സ്വതന്ത്രമായി അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണമെന്നും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് സിബിഐ സ്വതന്ത്രമായി തെളിവുകൾ ശേഖരിക്കുകയാണു വേണ്ടത്. ഈ കേസിൽ ജസ്റ്റീസ് ഡി.കെ. ജയിൻ സമിതിയുടെ റിപ്പോർട്ടിനെ മാത്രം ആശ്രയിക്കരുത്. ആ റിപ്പോർട്ട് കോടതിക്കുവേണ്ടി തയാറാക്കിയതാണ്. പ്രാഥമിക അന്വേഷണ വിവരങ്ങൾ മാത്രം ഉള്ളതിനാലാണ് പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത്.
കേസിന്റെ വിചാരണ പോലും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല. കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്നും ജസ്റ്റീസ് ഖാൻ വിൽക്കർ പരാമർശിച്ചു.
ചാരക്കേസ് അന്വേഷണത്തിനെതിരെ ശാസ്ത്രജ്ഞൻ നന്പി നാരായണൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ദിവസം മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
നിലവിൽ ജസ്റ്റീസ് ഡി.കെ. ജയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ. അന്വേഷണം പുരോഗമിക്കുന്നതെന്നും അതിനാൽ അതിനാൽ സമിതി റിപ്പോർട്ട് തങ്ങൾക്ക് കൈമാറണമെന്നും സിബി മാത്യൂസ് ഉൾപ്പടെയുള്ള പ്രതികളുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാത്തതിനാൽ പ്രതികൾക്ക് ന്യായമായി ലഭിക്കേണ്ട ജാമ്യം പോലും നിഷേധിക്കപ്പെടുന്നുവെന്ന് അഭിഭാഷകർ അറിയിച്ചു. ജയിൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ പാടില്ലെന്ന് കഴിഞ്ഞ ഏപ്രിൽ 15ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ജയിൻ സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉള്ളതിനാലാണ് ഗൂഢാലോചന കേസിലെ എഫ്ഐആർ ഇതുവരെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതെന്നും അറിയിച്ചു. എഫ്ഐആർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിൽ തെറ്റില്ലെന്നും സമിതി റിപ്പോർട്ടാണ് പ്രസിദ്ധീകരിക്കാൻ അനുമതിയില്ലാത്തതെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ജസ്റ്റീസ് ഡി.കെ. ജയിൻ സമിതിയെ നിലനിർത്തുകയാണെങ്കിൽ അംഗങ്ങൾക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടി വരുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. ഇതോടെ റിപ്പോർട്ട് സമർപ്പിച്ചതിനാൽ ഇനി സമിതിക്ക് പ്രവർത്തനം അവസാനിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷയിൽ
തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പോലീസ് മേധാവി സിബി മാത്യൂസ്, ഡിവൈഎസ്പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്കു മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
സിബി മാത്യൂസിനെതിരേ തെളിവുകൾ ഹാജരാക്കുവാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സിബി മാത്യൂസിനെതിരേ സിബിഐ ആരോപിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതാണോ എന്നു കോടതി ആരാഞ്ഞിരുന്നു. കേസിൽ സിബി മാത്യൂസിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നു സിബിഐ അഭിഭാഷകൻ പറഞ്ഞു. ഇതേത്തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി സിബിഐക്കു നിർദേശം നൽകിയത്. വാദം ഓഗസ്റ്റ് നാലിലേക്കു മാറ്റി
ഐഎസ്ആർഒ ചാരക്കേസ് സിബിഐ സ്വതന്ത്രമായി അന്വേഷിക്കണം: സുപ്രീംകോടതി
01:43 AM Jul 27, 2021 | Deepika.com