ന്യൂഡൽഹി: മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 138ആയി. നൂറിലേറെ പേരെ കാണാതായി. 89 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു. റായ്ഗഡ്, രത്നഗിരി, സത്താറ ജില്ലകളിലാണ് ഏറ്റവും അധികം നാശനഷ്ടമുണ്ടായത്. റായ്ഗഡിലെ താലിയേ ഗ്രാമത്തിലാണ് ഏറ്റവും അധികം പേർ മരിച്ചത്-44. മണ്ണിടിച്ചിലിൽ താലിയേ ഗ്രാമത്തിൽ 32 വീടുകളാണു തകർന്നത്. 42 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. 22 സ്കൂൾ വിദ്യാർഥികൾ മണ്ണിടിച്ചിലിൽ മരിച്ചുവെന്നു പ്രദേശവാസികൾ പറഞ്ഞു.
എൻഡിആർഎഫിന്റെ 34 ടീമുകളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. സംസ്ഥാനത്തിന്റെ വിവിധിയിടങ്ങളിലായി 1,35,313 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇതിൽ പകുതിയിലേറെയും സാംഗ്ലി ജില്ലയിലുള്ളവരെയാണ്. സാംഗ്ലിയിൽ കൃഷ്ണ നദിയിലും കോലാപ്പുരിൽ പഞ്ചഗംഗയിലുമാണു വെള്ളപ്പൊക്കമുണ്ടായത്. സാംഗ്ലിയിൽ ഇർവിൻ പാലത്തിൽ കൃഷ്ണാനദിയിലെ ജലനിരപ്പ് 54.5 അടിയായി.
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ ഒന്പതു പേർ മരിച്ചു
ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിലിൽ ഒന്പതു പേർ മരിച്ചു. 11 പേർ യാത്ര ചെയ്യുകയായിരുന്ന ടെംപോ ട്രാവലറിൽ വലിയ പാറകൾ പതിച്ചായിരുന്നു അപകടം. രണ്ടു പേർക്കു പരിക്കേറ്റു. കിന്നൗർ ജില്ലയിലെ സംഗ്ല വാലിയിലെ ബുത്സാരി മേഖലയിലായിരുന്നു അപകടം. അപകടത്തിൽ ഒരു നാട്ടുകാരനും പരിക്കേറ്റു. അപകടസമയം നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ടായിരുന്നു.
ഡൽഹിയിൽനിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രളയം: മഹാരാഷ്ട്രയിൽ മരണം 138 ആയി
12:35 AM Jul 26, 2021 | Deepika.com