ബംഗളൂരു: സ്ഥാനചലനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശമനുസരിച്ച് അനുയോജ്യതീരുമാനമെടുക്കുമെന്നു കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
തുടരണമോ വേണ്ടയോ എന്നതിൽ ഇന്നു തീരുമാനം അറിയാം. എന്നാൽ, അടുത്ത പത്തുപതിനഞ്ചുവർഷത്തേക്കു ബിജെപിക്കുവേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിപദം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എഴുപത്തിയെട്ടുകാരനായ ലിംഗായത്ത് നേതാവ് പറഞ്ഞു. സംതൃപ്തനും സന്തോഷവാനുമാണെന്നും പാർട്ടി അച്ചടക്കം ലംഘിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കർണാടകയിൽ മറ്റാർക്കും ലഭിക്കാത്തത്ര പദവികൾ തനിക്കു കിട്ടി. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും നന്ദിപറയുകയാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പിന്തുണയുമായി ലിംഗായത്ത് സന്യാസിമാർ
ബംഗളൂരു: യെദിയൂരപ്പയെ പിന്തുണച്ച് സംസ്ഥാനത്തെ പ്രബലവിഭാഗമായ വീരശൈവ-ലിംഗായത്ത്സന്യാസിമാർ. യെദിയൂരപ്പയെ തുടരാൻ അനുവദിക്കണമെന്ന പ്രമേയത്തിന് അഞ്ഞൂറിലേറെ സന്യാസിമാരാണു പിന്തുണ പ്രഖ്യാപിച്ചത്. ബാലേശ്വർ, തിപ്തുർ, ചിത്രദുർഗ എന്നിവിടങ്ങളിലെ മഠാധിപതിമാരുടെ ആഹ്വാനപ്രകാരമായിരുന്നു സന്യാസിമാർ പ്രമയേം പാസാക്കിയത്. മുഖ്യമന്ത്രിയെ മാറ്റുന്നത് അനുചിതമാണെന്നും അദ്ദേഹത്തിന് ധാർമിക പിന്തുണ നൽകുന്നതിനാണ് ശ്രമിക്കുന്നതെന്നും സ്വാമിമാർ പറഞ്ഞു. ആരെയും അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. നല്ല പ്രവൃത്തി ചെയ്യുന്നവരെ പിന്തുണയ്ക്കുക മാത്രമാണെന്നും അവർ വിശദീകരിച്ചു.
തുടരണമോയെന്ന് ഇന്നറിയാം: യെദിയൂരപ്പ
12:34 AM Jul 26, 2021 | Deepika.com