ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്ത കേന്ദ്രസർക്കാരിനെ എങ്ങനെ പാഠം പഠിപ്പിക്കണമെന്നു കർഷകർക്കറിയാമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ജന്തർ മന്തറിൽ ആരംഭിച്ച കിസാൻ പാർലമെന്റ് മൂക-ബധിര നിലപാട് തുടരുന്ന കേന്ദ്രത്തെ ഉണർത്തുമെന്നാണ് പ്രതീക്ഷ. ഒരു പാർലമെന്റ് എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്നു കർഷകർക്കു നന്നായി അറിയാം. അതുപോലെ തങ്ങളെ അവഗണിക്കുന്ന സർക്കാരിനെ എങ്ങനെ പാഠംപഠിപ്പിക്കണമെന്നും കർഷകർക്ക് അറിയാമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നതുവരെ ജന്തർ മന്തറിൽ കിസാൻ പാർലമെന്റിന്റെ പ്രതിഷേധവും തുടരും. ഒപ്പം ഡൽഹി അതിർത്തികളിലെ കർഷക സമരവും തുടരും.
അതിനിടെ, കർഷകസമരത്തിനിടെ ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 43 പേരെ അറസ്റ്റ് ചെയ്തുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ അറിയിച്ചു.
സമരം പൊതുജനങ്ങൾക്കു വളരെയേറെ ബുദ്ധിമുട്ടുകൾ വരുത്തുന്നുണ്ട്. സമരം നടക്കുന്ന സ്ഥലത്ത് ക്രമസമാധാനപാലനത്തിനായി സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനു ഭാരിച്ച തുക മുടക്കേണ്ടതുണ്ട്. കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയും കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപത്തിന് വഴി തെളിക്കുകയും ചെയ്യുമെന്നു മന്ത്രി ന്യായീകരിക്കുകയും ചെയ്തു.
കേന്ദ്രത്തെ പാഠംപഠിപ്പിക്കാൻ കർഷകർക്ക് അറിയാം: രാകേഷ് ടികായത്
12:34 AM Jul 26, 2021 | Deepika.com