ലക്നോ: അടുത്ത വർഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നു അസാദുദ്ദീൻ ഒവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്ലിസ്-ഇ- ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം). യുപിയിൽ 100 മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു.
അധികാരത്തിലെത്തിയാൽ മുസ്ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയാൽ സഖ്യമാകാമെന്ന് താനോ ഒവൈസിയോ അഖിലേഷ് യാദവിനോടു പറഞ്ഞിട്ടില്ലെന്ന് ഷൗക്കത്ത് അലി വ്യക്തമാക്കി. 2012ൽ മുസ്ലിം വോട്ട് നേടി അധികാരത്തിലെത്തിയിട്ടും സമാജ്വാദി പാർട്ടി മുസ്ലിമിനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെന്നാണു പറഞ്ഞതെന്ന് ഷൗക്കത്ത് അലി കൂട്ടിച്ചേർത്തു.
യുപിയിൽ 110 നിയമസഭാ മണ്ഡലങ്ങളിൽ 30-39 ശതമാനം മുസ്ലിം വോട്ടുണ്ട്. 44 മണ്ഡലങ്ങളിൽ 40-49 ശതമാനവും 11 മണ്ഡലങ്ങളിൽ 50-65 ശതമാനവുമാണു മുസ്ലിം വോട്ട്. 2017ൽ 38 മണ്ഡലങ്ങളിൽ എഐഎംഐഎം മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല.
യുപിയിൽ സമാജ്വാദി പാർട്ടിയുമായി സഖ്യമില്ലെന്ന് എഐഎംഐഎം
12:33 AM Jul 26, 2021 | Deepika.com