1980ലെ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) അനുസരിച്ച് അറസ്റ്റിലാകുന്ന വ്യക്തിയെ മാസങ്ങളോളം പോലീസ് കസ്റ്റഡിയിൽ വയ്ക്കാം. ജന്തർമന്തറിൽ നടക്കുന്ന കർഷക പാർലമെന്റ്, സ്വാതന്ത്ര്യദിനാഘോഷം എന്നിവയ്ക്കുള്ള മുൻകരുതലായാണു ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഉത്തരവെന്നാണു വിശദീകരണം. എല്ലാ വർഷവും ഈ ഉത്തരവ് ഇറക്കാറുണ്ടെന്നും ലഫ്. ഗവർണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
ഇന്നലെ നിലവിൽ വന്ന ഉത്തരവിന് ഒക്ടോബർ 18 വരെ പ്രാബല്യമുണ്ട്. ബാലാജി ശ്രീവാസ്തവയാണു ഡൽഹി പോലീസ് കമ്മീഷണർ. ഇതോടെ മുന്നറിയിപ്പുകളോ അറസ്റ്റ് വാറന്റോ ഇല്ലാതെ രാജ്യതലസ്ഥാനത്ത് ഏതൊരു വ്യക്തിയെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ മാസങ്ങളോളം തടവിൽ പാർപ്പിക്കാനും കേന്ദ്രസർക്കാരിനു കഴിയും. ദേശീയ തലസ്ഥാന അതിർത്തിയിൽ (എൻസിടി ഡൽഹി) മുഴുവൻ പുതിയ ഉത്തരവ് ബാധകമാണ്. ഡൽഹിക്കു പുറമെ സമീപനഗരങ്ങളായ ഹരിയാനയിലെ ഗുഡ്ഗാവ്, യുപിയിലെ നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് എൻസിടി.
അതിർത്തിയിലും ശ്രീനഗറിലും പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ പാരാഗ്ലൈഡർമാരെയും ഹോട്ട് എയർ ബലൂണുകളുംനിരോധിച്ച് ഈ മാസമാദ്യം ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിറക്കിയിരുന്നു. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഡൽഹിയിലും രാജ്യത്തു മറ്റു ചിലയിടങ്ങളിലും ഭീകരാക്രമണ ഭീഷണി കണക്കിലെടുത്തു സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
എട്ടു മാസത്തോളമായി ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്തിരുന്ന കർഷകർ നഗരമധ്യത്തിൽ കേരള ഹൗസിനു സമീപമുള്ള ജന്തർമന്തർ റോഡിലേക്കു പ്രക്ഷോഭം വ്യാപിപ്പിച്ച സാഹചര്യത്തിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ദിവസവും ജന്തർ മന്തറിലെ സമരവേദിയിൽ കർഷകർ മോക്ക് പാർലമെന്റ് നടത്തുണ്ട്.
കർഷകരെ ദോഷകരമായി ബാധിക്കുന്ന മൂന്നു വിവാദ നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കർഷക സംയുക്ത സമരസമിതി നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ജോർജ് കള്ളിവയലിൽ