ന്യൂഡൽഹി: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സുപ്രീംകോടതിയിൽ.
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ എൻഐഎയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ഇക്കാര്യം അറിയിച്ചത്. ഇതോടെ അപേക്ഷ സമർപ്പിക്കാനും രണ്ടുവിഷയവും ഒരുമിച്ച് പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഫസൽ 530 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞെന്ന് അഭിഭാഷകൻ വി. ഗിരി കോടതിയെ അറിയിച്ചു. ഫസലിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ പരമാവധി ശിക്ഷ എത്രകാലമാണെന്ന് കോടതി ആരാഞ്ഞു. അഞ്ച് മുതൽ 10 വർഷം വരെയാണെന്ന് ഗിരി മറുപടി നൽകി. താഹയിൽ നിന്ന് ലഭിച്ചുവെന്ന് ആരോപിക്കുന്ന ഏതാനും പുസ്തകങ്ങളാണ് തെളിവായി എൻഐഎ നിരത്തുന്നതെന്ന് അഭിഭാഷകൻ വാദിച്ചു.
പുസ്തകങ്ങളും ബാനറുകളും ലഘുരേഖകളുമല്ലാതെ മറ്റ് എന്ത് തെളിവാണ് താഹയുടെ മേൽ കുറ്റം ആരോപിക്കാൻ കാരണമെന്ന് കോടതി ആരാഞ്ഞു. മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്ന രേഖകളാണിതെല്ലാമെന്ന് കേന്ദ്രം മറുപടി നൽകി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള ലഘുലേഖയിലെന്താണ് പ്രശ്നമെന്ന് കോടതി ആരാഞ്ഞു. കൂട്ടുപ്രതിക്ക് ജാമ്യം അനുവദിച്ചതിനെക്കുറിച്ച് കോടതി എൻഐഎയോട് വിശദീകരണം തേടി. ഇതോടെയാണ് അപേക്ഷ സമർപ്പിക്കുമെന്ന് എൻഐഎ അറിയിച്ചത്.
സമാനവാദം കഴിഞ്ഞ ഏപ്രിലിലും എൻഐഎ ഉന്നയിച്ചെന്നും ഇതിൽ കഴന്പില്ലെന്നും ഗിരി കോടതിയിൽ അറിയിച്ചു.
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ
01:40 AM Jul 24, 2021 | Deepika.com