ന്യൂഡൽഹി: ലഡോ സരായ് ലിറ്റിൽ ഫ്ളവർ സീറോ മലബാർ പള്ളി പൊളിച്ചുനീക്കിയതിൽ ഡൽഹി സർക്കാരിൽനിന്നു വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കത്തോലിക്കാ ദേവാലയം തകർത്ത സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയെ മന്ത്രി അറിയിച്ചു.
ഡൽഹിയിലെ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടണമെന്ന് തോമസ് ചാഴികാടൻ എംപി കഴിഞ്ഞ ചൊവ്വാഴ്ച ലോക്സഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അടുത്തയാഴ്ച നേരിട്ടു സംസാരിക്കാമെന്ന് അമിത് ഷാ ഇന്നലെ തന്നോടു പറഞ്ഞുവെന്നും ചാഴികാടൻ അറിയിച്ചു.
സംഭവത്തിൽ നടപടികൾ ഉണ്ടാകുമെന്നും കത്തോലിക്കാ സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ അറിയിച്ചു. വിഷയം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള ഡൽഹി സർക്കാരിന്റെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടുമെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ അമിത് ഷാ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസീ സമൂഹത്തെയും അറിയിക്കാൻ മന്ത്രി അമിത് ഷാ തന്നെ ചുമതലപ്പെടുത്തിയെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂനപക്ഷ സമൂഹങ്ങളുടെ ഭരണഘടനാദത്തമായ ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ ആശങ്കയുളവാക്കുന്ന നേർക്കാഴ്ചയാണ് അന്ധേരിയ മോഡിലെ കത്തോലിക്കാ ദേവാലയം തകർത്ത നടപടിയെന്ന് അമിത് ഷായെ കൊടിക്കുന്നിൽ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാരും പഞ്ചാബിലെ അകാലിദൾ എംപിമാരും ആം ആദ്മി പാർട്ടിയുടെ പ്രാദേശിക എംഎൽഎയും കോണ്ഗ്രസ് പിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ നേരത്തെ അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ പള്ളി സന്ദർശിച്ചിരുന്നു. സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, ബിഷപ് മാർ സെബാസ്റ്റ്യൻ പുത്തൻവീട്ടിൽ തുടങ്ങിയവരും ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തിയ പള്ളി സന്ദർശിച്ചു.
പള്ളി പൊളിച്ചതിൽ ശക്തമായ നടപടി; ആശങ്ക വേണ്ടെന്ന് അമിത് ഷാ
01:40 AM Jul 24, 2021 | Deepika.com