ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്നലെ ബഹളത്തിൽ മുങ്ങിയ രാജ്യസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതിഷേധത്തിൽ മുങ്ങിയ സഭ ഉച്ചയ്ക്ക് മുന്പു രണ്ടു തവണ പിരിഞ്ഞ് പിന്നീട് വീണ്ടും ചേർന്നപ്പോഴും രൂക്ഷമായ പ്രതിഷേധത്തെത്തുടർന്ന് രണ്ടു മണിയോടെ ഇന്നലത്തേക്കു പിരിഞ്ഞു.
ബഹളത്തിനിടെ പെഗാസസ് വിഷയത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എഴുന്നേറ്റതോടെ ബഹളം രൂക്ഷമായി. മന്ത്രിയുടെ കൈയിൽനിന്നു പ്രസ്താവനയെഴുതിയ പേപ്പർ തട്ടിയെടുത്ത ശാന്തനു സെൻ അതു കീറി ചുരുട്ടിയെറിഞ്ഞു. പ്രതിപക്ഷ എംപിമാർ ഉയർത്തിയ ബഹളത്തിനിടെയും മന്ത്രി പ്രസ്താവന തുടർന്നു. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ എന്ന പോലെതന്നെ ഫോണ് ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിക്കുകയാണു ചെയ്തത്. ലോക്സഭയിൽ ഫോണ് ചോർത്തൽ വിവരം നിഷേധിച്ചതിനു പിന്നാലെയാണു മോദി മന്ത്രിസഭയിലെ പുതുമുഖമായി അശ്വിനി വൈഷ്ണവിന്റെയും ഭാര്യയുടെയും ഫോണുകൾ പെഗാസസ് നിരീക്ഷണത്തിലായിരുന്നു എന്ന വിവരം പുറത്തു വരുന്നത്.
ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ഇന്നലെ രാജ്യസഭയിൽ ഐടി മന്ത്രി പറഞ്ഞത്. പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നതു യാദൃച്ഛികമല്ല. റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ മന്ത്രിക്ക് പ്രസ്താവന വെട്ടിച്ചുരുക്കി ഇരിക്കേണ്ടിവന്നു. പിന്നീട്, സർക്കാരിന്റെ വിശദീകരണം മന്ത്രി സഭയുടെ മേശപ്പുറത്തു വച്ചു.
പെഗാസസിനെ ചൊല്ലി രാജ്യസഭ സ്തംഭിച്ചു ; മന്ത്രിയുടെ പ്രസ്താവനാ പേപ്പർ തട്ടിയെടുത്ത് കീറിയെറിഞ്ഞു
12:40 AM Jul 23, 2021 | Deepika.com