ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വേർ പെഗാസസ് ഉപയോഗിച്ചു പ്രമുഖരുടെ ഫോണിൽനിന്നു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പാർലമെന്ററി സമിതി വിശദീകരണം തേടും. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതി കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളോട് വിശദീകരണം തേടും.
28നാണ് പാർലമെന്ററി സമിതി യോഗം ചേരുന്നത്. യോഗത്തിൽ രാജ്യത്തെ പൗരന്മാരുടെ ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളിലെ പ്രതിനിധികളെ വിളിച്ചുവരുത്തിയാകും വിശദീകരണം തേടുക.
കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേതടക്കം ഫോണുകൾ ചോർത്തിയ സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു.
എന്നാൽ, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകളിൽ ചാരക്കണ്ണ് പതിപ്പിച്ചതിൽ ഒരു പങ്കുമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇക്കാര്യം പുതിയ ഐടിമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ ആവർത്തിക്കുകയും ചെയ്തു.
പെഗാസസ് വിഷയം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വെല്ലുവിളിയാണെന്നാണ് ശശി തരൂർ പ്രതികരിച്ചത്. കേന്ദ്ര സർക്കാർ പറയുന്നത് വിവരം ചോർത്തലിൽ പങ്കില്ലെന്നാണ്. മറ്റേതെങ്കിലും സർക്കാരാണ് ഇതിനു പിന്നിലെങ്കിൽ അത് അതീവ ഗുരുതര വിഷയമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
പെഗാസസ് ഫോൺചോർത്തൽ ; പാർലമെന്ററി സമിതി ഇടപെടുന്നു
01:06 AM Jul 22, 2021 | Deepika.com