മുബൈ: വടക്കൻ മുംബൈയിലെ ബംഗ്ലാവിൽ ഈ വർഷം ഫെബ്രുവരി നാലിനു നടന്ന റെയ്ഡാണ് വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര(45)യുടെ അറസ്റ്റിലേക്കു നയിച്ചത്.
മധ് ദ്വീപിൽ പോലീസ് റെയ്ഡിനെത്തിയപ്പോൾ അവിടെ നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അഞ്ചു പേരെ അന്ന് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കം നീലച്ചിത്ര നിർമാതാവ് റോവ ഖാൻ, നടി ഗഹന വസിഷ്ഠ് എന്നിവർ അറസ്റ്റിലായി. ഗഹന പിന്നീട് ജാമ്യത്തിലിറങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിൽ രാജ് കുന്ദ്രയുടെ പേഴ്സണ് അസിസ്റ്റന്റ് ഉമേഷ് കാമത്തിനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണു രാജ് കുന്ദ്രയെക്കുറിച്ചു വിവരം ലഭിച്ചത്.
രാജ്യാന്തര അശ്ലീല സിനിമാ റാക്കറ്റിന്റെ മുഖ്യ ആസൂത്രകരിലൊരാളാണ് രാജ് കുന്ദ്രയെന്നു മുംബൈ പോലീസ് വ്യക്തമാക്കി. കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇന്ത്യയിലും യുകെയിലുമുള്ള കണ്ടന്റ് പ്രൊഡക്ഷൻ കന്പനികളിലൂടെയാണ് ഇത്തരം സിനിമകൾ നിർമിച്ചിരുന്നതെന്നു പോലീസ് അറിയിച്ചു. കുന്ദ്രയുടെ സഹോദരീഭർത്താവാണു യുകെ പൗരൻകൂടിയായ ബക്ഷി.
തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ മുംബൈ കോടതി 23വരെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. മൊബൈൽ ആപ്പുകൾവഴിയും മറ്റും അശ്ലീല വീഡിയോകൾ വിറ്റ് കുന്ദ്ര ലക്ഷങ്ങൾ സന്പാദിച്ചതായി വാട്സ്ആപ് ചാറ്റുകൾ പരിശോധിച്ചതിലൂടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തങ്ങളെ നിർബന്ധിച്ച് അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ചുവെന്ന് മൂന്നു സ്ത്രീകൾ മുംബൈ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ മൊബൈൽ ആപ്പായ ഹോട്ട്ഷോട്സിലാണ് അശ്ലീല വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ കൂട്ടാളി റയാൻ താർപെയെയും കോടതി 23 വരെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.
മുംബൈയിലെ ബംഗ്ലാവിൽ നടന്ന റെയ്ഡ് കുന്ദ്രയുടെ അറസ്റ്റിലേക്കു നയിച്ചു
11:57 PM Jul 21, 2021 | Deepika.com