ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാനുള്ള കേന്ദ്രശ്രമങ്ങൾക്കു തടയിട്ട് സുപ്രീംകോടതി. യുപിഎ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ 97-ാം ഭരണഘടനാ ഭേദഗതിയിലെ പാർട്ട് ഒൻപത് ബിയിലെ വിവിധ അനുച്ഛേദങ്ങൾ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനാ ഭേദഗതി പൂർണമായി റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ 2013ലെ വിധി ഭാഗികമായി ശരിവയ്ക്കുകയാണു ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, കെ.എം. ജോസഫ്, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചെയ്തത്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേപോലെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളിലോ കേന്ദ്രത്തിന് ഇടപെടാമെന്ന പാർട്ട് ഒൻപത് ബി നിയമം നിലനിൽക്കുമോ എന്ന കാര്യത്തിൽ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാരിന് ഇടപെടാം എന്ന് ജസ്റ്റീസുമാരായ നരിമാനും ഗവായിയും ഉൾപ്പെട്ട ഭൂരിപക്ഷം വിധിച്ചപ്പോൾ, 97-ാം ഭേദഗതി പൂർണമായും റദ്ദാക്കണം എന്ന ഭിന്ന വിധിയാണ് ജസ്റ്റീസ് കെ.എം. ജോസഫ് രേഖപ്പെടുത്തിയത്.
സഹകരണസംഘം സംസ്ഥാന പട്ടികയിൽപ്പെടുന്ന വിഷയമാണെന്ന് വിധിച്ച ബെഞ്ച്, ദേദഗതിക്ക് പാർലമെന്റിന് അധികാരമില്ലെന്നു വ്യക്തമാക്കി. സംസ്ഥാന വിഷയത്തിൽ ഭേദഗതി നടപ്പാക്കണമെങ്കിൽ ആർട്ടിക്കിൾ 368 (2) അനുശാസിക്കുന്നതു പ്രകാരം ഭേദഗതി വരുത്തിയതിന് അംഗീകാരം ലഭിക്കാൻ രാഷ്ട്രപതിക്കു സമർപ്പിക്കും മുൻപ് പകുതിയിൽ അധികം നിയമസഭകൾ ഇതംഗീകരിക്കണം എന്നുണ്ട്. ആ വ്യവസ്ഥ പാലിക്കാത്തതിനാൽ സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ സംബന്ധിച്ചുള്ള വ്യവസ്ഥ നിലനിൽക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
കേന്ദ്രനീക്കത്തിനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി ; സഹകരണ നിയമത്തിൽ പൊളിച്ചെഴുത്ത്
01:09 AM Jul 21, 2021 | Deepika.com