ന്യൂഡൽഹി: ഇസ്രയേൽ ചാര സേഫ്റ്റ്വേർ ഉപയോഗിച്ചുള്ള ഫോണ് ചോർത്തൽ വിവാദം ആളിക്കത്തിച്ച് തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റ് നടപടികൾ സ്തംഭിച്ചു. വിദേശ ഏജൻസിയെ ഉപയോഗിച്ചു ചാരപ്പണിക്ക് അനുവദിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ കക്ഷി നേതാക്കളുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടത്തിയ ചർച്ചയെത്തുടർന്നു രാജ്യസഭയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കോവിഡ് പ്രതിസന്ധിയെക്കുറിച്ചു വിശദമായ ചർച്ച നടന്നതു ശുഭകരമായി.
കോവിഡിനെക്കുറിച്ചു സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിളിച്ച എല്ലാ പാർട്ടികളിലെയും എംപിമാരുടെ യോഗം കോണ്ഗ്രസും അകാലിദളും ബഹിഷ്കരിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്പോൾ സഭയിലോ സംയുക്ത സമ്മേളനത്തിലോ ആണ് എംപിമാരോട് പ്രധാനമന്ത്രി വിശദീകരണം നൽകേണ്ടതെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. എട്ടാം മാസത്തിലെത്തിയ കർഷക സമരം ഒത്തുതീർപ്പാക്കാനായി വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് അകാലിദൾ പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചത്.
ലോക്സഭയും രാജ്യസഭയും രാവിലെ ചേർന്നയുടൻ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം നിയന്ത്രിക്കാനാകാതെ ഇരുസഭകളും നിർത്തിവയ്ക്കുകയായിരുന്നു. ലോക്സഭ രണ്ടു തവണ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം തണുപ്പിക്കാനാകാതെ പൂർണമായി സ്തംഭിച്ചു. പെഗാസസ് ചാര സംഭവത്തിൽ പ്രതിപക്ഷം ഒന്നിച്ചു നീങ്ങുമെന്നു പാർട്ടി നേതാക്കൾ പറഞ്ഞു. ഒന്നര ദിവസത്തെ നടപടികൾ പൂർണായി ബഹളത്തിൽ മുങ്ങി ഒലിച്ചുപോയെങ്കിലും കക്ഷിനേതാക്കളുമായി രാജ്യസഭാ ചെയർമാൻ നടത്തിയ ചർച്ചകൾ ഫലവത്തായി. ഇതേത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞു മുതൽ രാജ്യസഭാ നടപടികൾ സാധാരണ നിലയിലായി.
ഉച്ചയ്ക്കു 12ന് രണ്ടാം തവണയും രാജ്യസഭ ബഹളത്തിൽ പിരിഞ്ഞയുടനെ വെങ്കയ്യ നായിഡു സഭയിലെ ഭരണപ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചയിലാണു മഞ്ഞുരുകിയത്. സഭാ നേതാവ് പീയൂഷ് ഗോയൽ, ഉപാധ്യക്ഷൻ ഹരിവൻഷ്, പ്രതിപക്ഷ നേതാക്കളായ ആനന്ദ് ശർമ, ജയ്റാം രമേശ്, ഡെറിക് ഒബ്രിയൻ, തിരുച്ചി ശിവ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരുമായാണു നായിഡു ചർച്ച നടത്തിയത്.
സഭാസ്തംഭനം ഒഴിവാക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണെന്നും നാടിനെയാകെ ബാധിച്ച കോവിഡ് മഹാമാരിയെക്കുറിച്ചു ചർച്ച ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വൈകുന്നേരം ആറു വരെ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന നിർദേശം പ്രതിപക്ഷം അംഗീകരിച്ചതോടെ ഒരു മണി മുതൽ സഭാനടപടികൾ പുനരാരംഭിച്ചു. സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്നു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.
കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും വാക്സിനേഷനിലെ പാളിച്ചകളും സംബന്ധിച്ച് പ്രതിപക്ഷം സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചു. നോട്ട് അസാധുവാക്കൽ പോലും യാതൊരു മുൻകരുതലും ആലോചനയുമില്ലാതെ ലോക്ഡൗണ് നടപ്പാക്കിയതു ജനങ്ങളെയാകെ ദുരിതത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. കേരളം, തമിഴ്നാട്, ആസാം, ബംഗാൾ നിയമസഭാ ഉപതെരഞ്ഞൈടുപ്പു കാലത്ത് മന്ത്രിമാരും സർക്കാരുമാണു കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചു സ്ഥിതി വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ജോർജ് കള്ളിവയലിൽ
ഫോൺ ചോർത്തൽ; രണ്ടാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
12:42 AM Jul 21, 2021 | Deepika.com