ന്യൂഡൽഹി: കേരള നിയമസഭയിൽ 2015ൽ നടന്ന കൈയാങ്കളി കേസ് സംസ്ഥാന സർക്കാരിനു പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി. നിയമസഭയിൽ എംഎൽഎമാർ നടത്തിയ പരാക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജികൾ പരിശോധിക്കവേ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നടത്തിയ നിരീക്ഷണമാ ണിത്. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.
അന്നു നിയമസഭയ്ക്കുള്ളിൽ നടന്ന കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നതു കണ്ടില്ലെന്നു വയ്ക്കാവുന്ന കാര്യമല്ല. ഇക്കാര്യത്തിൽ നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുമെന്നും ജസ്റ്റീസ് ചന്ദ്രചൂഢ് മുന്നറിയിപ്പു നൽകി. ധനബിൽ അവതരണം നിയമസഭയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള നടപടിയാണ്. അതു തടസപ്പെടുത്തിയ എംഎൽഎമാരുടെ പരാക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്.
നിയമസഭയ്ക്കുള്ളിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങൾക്ക് എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തിരുന്നുവെന്നും സഭയ്ക്കുള്ളിൽ നടന്ന പ്രവൃത്തികളിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്നും സർക്കാർ വാദിച്ചു.
മുൻ എംഎൽഎമാർക്കെതിരേ രജിസ്റ്റർ ചെയ്ത 321-ാം വകുപ്പ് പ്രകാരമുള്ള വിചാരണ നടപടികൾ റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നതിനു പിന്നിലെ ഔചിത്യമെന്താണെന്നും കോടതി ആരാഞ്ഞു.
പെരുമാറ്റത്തിൽ അല്പമെങ്കിലും ഔചിത്യം കാണിക്കണമെന്നും ജനാധിപത്യത്തിൽ അത് അനിവാര്യമാണെന്നും ജസ്റ്റീസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കൗണ്സിൽ ജി. പ്രകാശും ഹാജരായിരുന്നു. ഹർജി പരിഗണിക്കുന്നത് 15ലേക്ക് മാറ്റി. കേസ് പിൻവലിക്കരുതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത് മലാനിയും കോടതിയെ അറിയിച്ചു.
ധനബിൽ തടസപ്പെടുത്താൻ മാത്രം എന്തു പൊതുതാത്പര്യമാണ് ഉണ്ടായിരുന്നത് എന്ന് ജസ്റ്റീസ് ചന്ദ്രചൂഢ് ചോദിച്ചപ്പോൾ, “അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു”എന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ മറുപടി നൽകി. എന്നാൽ, ഒരു ധനമന്ത്രിയുടെ വ്യക്തിത്വത്തേക്കാൾ പ്രാധാന്യം ഒരു ധനബില്ലിന്റെ അവതരണത്തിനുണ്ടെന്ന് ജസ്റ്റീസ് ചന്ദ്രചൂഢ് മറുപടി നൽകി. എംഎൽഎമാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് അഭിഭാഷകൻ വീണ്ടും വാദിച്ചെങ്കിലും അത് ഇതേ രീതിയിലാകരുതെന്നായിരുന്നു കോടതിയുടെ മറുപടി.
നിയമസഭയിലെ കൈയാങ്കളി; കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി
01:13 AM Jul 06, 2021 | Deepika.com