ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില പതിവുപോലെ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്നലെ കൂട്ടിയത്. ഈ വർഷം 45 പ്രാവശ്യവും രണ്ടു മാസത്തിനിടെ 34 ാം തവണയുമാണു വില കൂട്ടിയത്.
ഈ വർഷം പെട്രോളിന് 11.13 രൂപയും ഡീസലിന് 11.80 രൂപയുമാണ് വർധിപ്പിച്ചത്. രണ്ടു മാസത്തിൽ പെട്രോളിന് 9.11 രൂപയും ഡീസലിന് 8.63 രൂപയുമാണു കൂട്ടിയത്. പെട്രോൾ വില 13 സംസ്ഥാനങ്ങളിൽ നൂറിനു മുകളിലായി. രാജസ്ഥാനിലും ഒഡീഷയിലുമടക്കം സംസ്ഥാനങ്ങളിൽ ഡീസൽവിലയും ലിറ്ററിനു നൂറുരൂപയ്ക്കു മുകളിലെത്തി. എന്നിട്ടും ഇന്ധനവിലയുടെ പേരിലുള്ള കൊള്ള തുടരുകയാണ്.
രാജ്യത്തെ മിക്ക നഗരങ്ങളിലും ഇന്ധന വില സെഞ്ചുറിയും കടന്ന് കുതിക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് 111.50 രൂപയും ഡീസലിന് 103.40 രൂപയുമാണ് ഇന്നലത്തെ വില. പ്രധാന നഗരങ്ങളിലെ പുതിയ പെട്രോൾ, ഡീസൽ വിലകൾ യാഥാക്രമം: മുംബൈ- 105.62, 96.95; തിരുവനന്തപുരം- 101.49, 96.03; കൊച്ചി- 99.71, 94.26; കോഴിക്കോട്- 100.31, 94.95; ബംഗളൂരു- 102.84, 94.72; ഹൈദാബാദ്- 103.41, 97.40; ചെന്നൈ- 100.53, 93.99; ഡൽഹി- 99.51, 89.96; കോൽക്കത്ത- 99.45, 92.31; ഭോപ്പാൽ- 107.80, 98.13.
നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഒന്നര മാസത്തോളം നിർത്തിവച്ചശേഷം മേയ് നാലു മുതലാണ് ഇന്ധനവില വീണ്ടും കൂട്ടിത്തുടങ്ങിയത്. ഫെബ്രുവരിക്കു ശേഷം ഗാർഹിക പാചക വാതക സിലിണ്ടറിന് അഞ്ചു തവണയായി 150.50 രൂപ വർധിപ്പിച്ചിരുന്നു.
ആറു വർഷത്തിനിടെ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ 300 ശതമാനം ഇന്ധന നികുതി വർധിപ്പിച്ചതിനു പുറമെയാണു ചില്ലറ വില തുടർച്ചയായി കൂട്ടുന്നത്. 2020-21ൽ നരേന്ദ്ര മോദി സർക്കാർ 3.89 ലക്ഷം കോടി രൂപ എക്സൈസ് തീരുവയായി പിരിച്ചെടുത്തു. തൊട്ടു മുൻ വർഷം ശേഖരിച്ച 2.39 ലക്ഷം കോടിയിൽ നിന്ന് 62 ശതമാനം വളർച്ചയാണിത്.
കഴിഞ്ഞ വർഷം മേയിൽ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് ഒറ്റയടിക്ക് കേന്ദ്ര സർക്കാർ നികുതി കൂട്ടിയത്. ഇതിനു രണ്ടു മാസം മുന്പ് മൂന്നു രൂപ വീതം എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 2014ൽ 9.48 രൂപയായിരുന്നു കേന്ദ്രനികുതി. ഇപ്പോഴിത് 32.90 രൂപയാണ്. ഡീസലിന് 3.56 രൂപയിൽനിന്ന് 31.50 രൂപയായാണു നികുതി കൂട്ടിയത്.
ജോർജ് കള്ളിവയലിൽ
ഇന്ധനക്കൊള്ള തുടർക്കഥ!
12:47 AM Jul 05, 2021 | Deepika.com