ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്പോഴും കേരളത്തിൽ പ്രതിദിന കേസുകളുടെ എണ്ണം 12,000 മുകളിൽ തുടരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യമാകെ പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനവും ഡൽഹിയിൽ 0.13 ശതമാനവും ആയപ്പോഴും കേരളത്തിൽ പത്തു ശതമാനത്തിനു മുകളിൽ തുടരുന്നതു ശുഭസൂചനയല്ല. ഇന്ത്യയിൽ 43,071 പുതിയ കേസുകളും 955 മരണവുമാണ് ഇന്നലെ റിപ്പോർട്ടു ചെയ്തത്. കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കാജനകമായി തുടരുകയാണെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
വാക്സിനേഷനും മാസ്കുകളുമാണ് ഇതിനെതിരായ മികച്ച പ്രതിരോധം. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരേക്കാൾ കോവിഡ് നെഗറ്റീവ് ആയ ശേഷം വാക്സിൻ സ്വീകരിച്ചവർക്കു കൂടുതൽ പ്രതിരോധശേഷി ലഭിക്കുമെന്നും ഐസിഎംആർ അറിയിച്ചു.
കോവിഡ് മൂന്നാം തരംഗം ഒക്ടോബർ, നവംബർ മാസത്തോടെ ഉച്ചസ്ഥായിലെത്തിയേക്കുമെന്ന് കോവിഡ് പാനലിലെ ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ അഭിപ്രായപ്പെട്ടു.
ഇതിനിടെ കോവിഡ് പ്രതിരോധത്തിനായി ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായി ഉപയോഗിച്ച പല സസ്യങ്ങളും ഇലകളും പരന്പരാഗത മരുന്നുകളും നിരവധി രോഗികളിൽ ഗുരുതരമായ കരൾരോഗം ഉണ്ടാക്കിയെന്നു മുംബൈയിലെ അലോപ്പതി ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ഏതാനും രോഗികളിൽ ന്യൂമോണിയ കടുക്കുകയും 62-കാരി സ്ത്രീ മരിക്കുകയും ചെയ്തതായി ഡോകടർമാർ പറഞ്ഞു.
ഇതിനിടെ, കോവിഡ് കേസുകൾ രണ്ടാഴ്ചയിലേറെയായി നൂറിൽ താഴെയുള്ള ഡൽഹിയിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൂടി തുറന്നു. എന്നാൽ സിനിമാ തീയേറ്ററുകളും നീന്തൽക്കുളങ്ങളും അടഞ്ഞുകിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
കേരളത്തിന്റെ കാര്യത്തിൽ ആശങ്ക: കേന്ദ്രം
12:47 AM Jul 05, 2021 | Deepika.com