താനെ: കുടിശിക അടയ്ക്കാനുള്ളവർക്കെതിരേ നടപടിയെടുക്കാനിറങ്ങിയ വൈദ്യുത വിതരണ കന്പനിയിലെ സുരക്ഷാ ഗാർഡിനെ നാട്ടുകാർ തല്ലിക്കൊന്നു. തുക്കാറാം പവാർ ആണു ഭീവണ്ടി നഗരത്തിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച കന്പനിയിലെ ചില ജീവനക്കാരും സുരക്ഷാ ഗാർഡ് തൂക്കാറാമിനൊപ്പം ഭീവണ്ടിയിലെ കനേരി വില്ലേജിൽ കുടിശിക പിരിക്കാനിറങ്ങിയിരുന്നു. ബിൽതുക അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയപ്പോൾ നാട്ടുകാർ തടയുകയും പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഇവരെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൂക്കാറാമിനെ ഭീവണ്ടി ഐജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടമരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇതിനിടെ, ക്രിമിനലിനെ പിടികൂടാൻ കസായി വാഡയിലെത്തിയ പോലീസുകാർക്കു നേരേയും ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മൂന്നു പോലീസുകാർക്കു പരിക്കേറ്റു. ജമിൽ ഖുറേഷി എന്നയാളെ തേടിയായിരുന്നു ഗുജറാത്ത് പോലീസും ഭീവണ്ടി ക്രൈംബ്രാഞ്ചും എത്തിയത്.
അറസ്റ്റ് ഒഴിവാക്കാൻ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്നു ചാടിയ ഖുറേഷി മരിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ, നിസാംപുര പോലീസുകാരാണ് ഖുറേഷിയെ കൊലപ്പെടുത്തിയെതെന്നാരോപിച്ച് ജനക്കൂട്ടം അക്രമാസക്തമായി. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പോലീസുകാരെ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കനത്ത പോലീസ് കാവലാണ് പ്രദേശത്തുള്ളത്.
അതേസമയം, ഭീവണ്ടി ടൗണിൽ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യോഗേഷ് ചവാൻ അവകാശപ്പെട്ടു. ബിൽതുക പിരിക്കുന്നതു സാധാരണ നടപടിക്രമമാണെന്നും പോലീസിൽ പരാതി നല്കാറില്ലെന്നും കന്പനി വക്താവ് ചേതൻ ബിജാനി പറഞ്ഞു.
വൈദ്യുതി കുടിശിക: നടപടിക്കെത്തിയ സുരക്ഷാ ഗാർഡിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
12:47 AM Jul 05, 2021 | Deepika.com