ന്യൂഡൽഹി: നേതൃത്വം നിർദേശിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ നിർവഹിച്ചശേഷം സാധാരണ പൗരന്മാരായി തുടരുന്ന പുതിയ തരം ഭീകരപ്രവർത്തകർ ജമ്മു കാഷ്മീരിൽ സുരക്ഷാസേനയ്ക്കു തലവേദനയാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാഷ്മീർ താഴ്വരയിൽ നടന്ന പല കുറ്റകൃത്യങ്ങൾക്കു പിന്നിലും ഇത്തരം പാർട്ട്ടൈം ഭീകരരാണെന്നാണു പോലീസ് പറയുന്നത്. ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇവർ ആക്രമണശേഷം സാധാരണപൗരന്മാരെപ്പോലെ പൊതുസമൂഹത്തിൽ തുടരും.
തൊട്ടടുത്ത വീട്ടിലെ യുവാവ് എന്ന പരിവേഷത്തിൽ തുടരുന്ന ഇവർ തലപ്പത്തുനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുക. നിർദേശിക്കുന്ന ജോലി പൂർത്തിയാക്കിയാൽ അടുത്ത നിർദേശത്തിനായി കാത്തിരിക്കുകയും ചെയ്യും. ഇതിനിടെയിലുള്ള സമയം സാധാരണ പോലെ തുടരുന്നതിനാൽ കണ്ടെത്തുക ഏറെ ദുഷ്കരമാണ്.
പാക്കിസ്ഥാനിൽനിന്നുള്ള ഭീകരനേതാക്കളുടെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ഇടപെടലാണ് യുവാക്കളെ തീവ്രനിലപാടിലേക്ക് ആകർഷിക്കുന്നത്. ഭീതി വളർത്തി പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതിനാണ് ഭീകരനേതൃത്വം ഇവരെ ഉപയോഗിക്കുന്നത്.
കഴിഞ്ഞ 23ന് കാഷ്മീർ താഴ്വരയിലെ ഹബ്ബാകാഡൽ മേഖലയിൽ ഇരുപത്തിയഞ്ചുകാരനായ ഉമർ അഹമ്മദ് എന്ന വ്യാപാരിയെ വെടിവച്ചത് യുവാക്കളുടെ ഇത്തരമൊരു സംഘമാണെന്നു കണ്ടെത്തിയിരുന്നു. തൊട്ടുതലേന്ന് ശ്രീനഗറിലെ കാനിപോറ നൗഗാമിൽ ജമ്മു കാഷ്മീർ പോലീസിലെ എസ്ഐ പർവേഷ് അഹമ്മദിനെ കൊലപ്പെടുത്തിയതാണു മറ്റൊരു സംഭവം.
രണ്ടു യുവാക്കൾ പുറകിൽ നിന്നു വന്ന് എസ്ഐക്കു നേരേ വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. 17 -ാം തീയതി മറ്റൊരു പോലീസുകാരനും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു.
പുൽവാമയിൽ 27ന് സ്പെഷൽ പോലീസ് ഓഫീസറും ഭാര്യയും മകളും കൊല്ലപ്പെട്ടതിനു പിന്നിലും ഇത്തരം സംഘമായിരുന്നു.
നഗരത്തിൽ ഭീകരരുടെ സ്ലീപ്പർസെല്ലുകൾ പലയിടത്തുമുണ്ടെന്നും താമസിയാതെ ഇവരെ കണ്ടെത്തി അമർച്ച ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്നും കാഷ്മീർ ഐജി വിജയ്കുമാർ പറയുന്നു.
സുരക്ഷാസേനയ്ക്കു തലവേദനയായി കാഷ്മീരിൽ പാർട്ട്ടൈം ഭീകരർ
12:47 AM Jul 05, 2021 | Deepika.com