ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.സംസ്ഥാനത്തെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
ഗവർണർ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. നാൽപ്പത്തിയഞ്ചുകാരനായ ധാമി ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ്. ഖാതിമ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. ബിജെപിയിലെ ഒരു വിഭാഗം എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമം തുടങ്ങിയിട്ടുമുണ്ട്. സ്ഥാനമൊഴിഞ്ഞ തിരഥ് സിംഗ് റാവത് മന്ത്രിസഭയിലെ പ്രമുഖരായ സത്യപാൽ മഹാരാജ്, ഹരക് സിംഗ് റാവത് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തത്. സത്യപാൽ മഹാരാജിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട് പൂച്ചെണ്ടും അർപ്പിച്ചശേഷമാണ് പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
മഹാരാഷ്ട്ര ഗവർണറും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കോഷിയാരിയുടെ ഉറ്റ അനുയായി യാണ് ധാമി. കോഷിയാരിയാണു ധാമിയെ രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയത്. ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്ന ഭരണഘടനാ നിർദേശം കോവിഡ് മൂലം സാധ്യമാകാതെവന്നതാണു തിരഥ് സിംഗ് റാവതിനു വിനയായത്.
തിരഥ് സിംഗിന് സ്ഥാനമൊഴിയേണ്ടിവരുമെന്ന് ഉറപ്പായതോടെ കുറഞ്ഞത് അരഡസൻ നേതാക്കളെങ്കിലും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് നീക്കങ്ങൾ തുടങ്ങിയിരുന്നു. ശനിയാഴ്ച ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകില്ലെന്നു കണ്ടതോടെ സത്യപാൽ മഹാരാജ് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. ഇതിനുപിന്നാലെ, കേന്ദ്രനിരീക്ഷകനായ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു.
11 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. സത്പാൽ മഹാരാജ്, ഹരക് സിംഗ് റാവത്ത്, ബൻസിധർ ഭഗത്, യശ്പാൽ ആര്യ, ബിഷൻ സിംഗ് ചുഫാൽ, സുബോധ് ഉണിയാൽ, അരവിന്ദ് പാണ്ഡെ, ഗണേഷ് ജോഷി, ധൻ സിംഗ് റാവത്ത്, രേഖ ആര്യ, യതീശ്വരാനന്ദ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ.
ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമി അധികാരമേറ്റു
12:47 AM Jul 05, 2021 | Deepika.com