ന്യൂഡൽഹി: കേരള സംസ്ഥാന ബോർഡിന്റെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
പരീക്ഷയ്ക്ക് തയാറെടുക്കാൻ മൂന്നു മാസം സമയം അനുവദിക്കണം എന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. ഒരു വർഷം മുഴുവൻ സമയം ലഭിച്ചിട്ടും പഠിക്കാതെ ഇരുന്നിട്ട് ഇപ്പോൾ വീണ്ടും സമയം ആവശ്യപ്പെടുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. അധ്യാപകർ സിലബസ് പൂർത്തിയാക്കിയിട്ടില്ല എന്നു ഹർജിക്കാരൻ മറുപടി നൽകിയപ്പോൽ ഇതു പോലുള്ള അനാവശ്യ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി കേസ് തള്ളുന്നതായി പ്രഖ്യാപിച്ചു.
നിലവിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വിഷയത്തിൽ മാത്രമേ ഇടപെടുകയുള്ളുവെന്നും പരാതികളുമായി കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
കേരളത്തെ സംബന്ധിച്ച് പ്ലസ് വണ്‍ ക്ലാസുകളിലെ പരീക്ഷയുമായി മാത്രം ബന്ധപ്പെട്ടതാണ് പ്രസ്തുത ഹർജി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേരളം കഴിഞ്ഞ ഏപ്രിലിൽ തന്നെ നടത്തിക്കഴിഞ്ഞു. നിലിവിലെ സാഹചര്യത്തിൽ വിവിധ ബോർഡുകളുമായി ബന്ധപ്പെട്ട പന്ത്രണ്ടാം ക്ലാസുകാരുടെ പരാതികൾ മാത്രമേ സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കുന്നുള്ളൂ.
പരാതികളുമായി കേരള സ്റ്റേറ്റ് ബോർഡിലെ പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാം എന്നാണ് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയത്.
പ്ലസ് വണ്‍ പരീക്ഷാഫലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലത്തിനൊപ്പം പരിഗണിക്കുന്നതിനാൽ പരീക്ഷ റദ്ദാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്‍സിലിന്റെ വാദം. ഹർജിക്കാരുടെ അഭിഭാഷകൻ ഇതിനെ എതിർത്ത് പ്ലസ് വണ്‍ ക്ലാസിലെ പഠനം പൂർത്തിയാക്കി നിലവിൽ കുട്ടികൾ പന്ത്രണ്ടാം ക്ലാസിലേക്ക് കടന്നു കഴിഞ്ഞുവെന്നും ഉടൻ പ്ലസ് വണ്‍ പരീക്ഷ എഴുതണമെന്ന നിർദേശം നൽകുന്നത് സമ്മർദ്ധത്തിലാക്കുമെന്നും വാദിച്ചു.
എന്നാൽ, പരീക്ഷയ്ക്ക് നേരത്തെ തന്നെ വിദ്യാർഥികൾ തയാറെടുത്തു കഴിഞ്ഞിരുന്നു എന്നും കോവിഡ് കാരണമാണ് പരീക്ഷ നീണ്ടു പോയതെന്നും സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്‍സിൽ ചൂണ്ടിക്കാട്ടി. പതിനഞ്ച് ദിവസമോ ഒരു മാസമോ എടുത്ത് ഒരു വിദഗ്ധ സമിതി ഈ പ്രശ്നം പഠിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി അഭിഭാഷകരോട് ആരാഞ്ഞിട്ടുണ്ട്.
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ; ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
01:16 AM Jun 25, 2021 | Deepika.com