ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ ഇക്കുറി സഖ്യം ഉണ്ടായേക്കില്ലെന്ന് എസ്പി നേതാവ് സൂചിപ്പിച്ചു. പ്രധാന പാർട്ടികൾക്കു പകരം സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കും. ""വലിയ പാർട്ടികളുമായുള്ള അനുഭവം നല്ലതല്ല. അവരുമായി സഖ്യത്തിലേർപ്പെടില്ല’’ -മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയെയും കോണ്‍ഗ്രസിനെയും പേരെടുത്തു പറയാതെ അഖിലേഷ് യാദവ് വ്യക്തമാക്കി.
യുപിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും. കോവിഡ് അടക്കമുള്ള കാര്യങ്ങളിൽ ആദിത്യനാഥ് സർക്കാർ വലിയ പരാജയമായി. യുപിയിലെ ജനങ്ങളെ ബിജെപി സർക്കാർ പരാജയപ്പെടുത്തി. യഥാർഥ കോവിഡ് മരണങ്ങൾ സർക്കാർ ഇപ്പോഴും മറച്ചുവയ്ക്കുകയാണ്.
സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ദരിദ്രർക്കും സൗജന്യമായി കോവിഡ് വാക്സിൻ എടുക്കുമെന്ന് എസ്പി മേധാവി ഉറപ്പു നൽകി. കോവിഡ് വാക്സിൻ എടുക്കാൻ താൻ ആദ്യം വിസമ്മതിച്ചതാണു ജനങ്ങൾ വാക്സിൻ സ്വീകരിക്കുന്നതിൽ മടികാണിച്ചതെന്ന ആരോപണം അഖിലേഷ് നിഷേധിച്ചു. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയിട്ടില്ലാത്തതിനാലാണ് ആദ്യം വാക്സിൻ എടുക്കാൻ വിസമ്മതിച്ചത്.
ഭാരത് ബയോടെക്കിന്റെ കോവാക്സിനെ "ബിജെപി വാക്സിൻ’ എന്ന് അഖിലേഷ് പരിഹസിച്ചതും വിവാദമായിരുന്നു. യുപിയിലെ 403 സീറ്റുകളിൽ 350 എണ്ണമാണ് സമാജ്വാദി പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയ് അവസാനം നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയെ പിന്നിലാക്കി എസ്പി ജയിച്ചിരുന്നു.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും: അഖിലേഷ് യാദവ്
01:37 AM Jun 24, 2021 | Deepika.com