ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിൽ മുതിർന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഐക്യം ഉറപ്പാക്കണമെന്നു രാഹുൽ ഗാന്ധി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരേ ഘടകകക്ഷികളെക്കൂടി ചേർത്തു പ്രതിഷേധം ഉയർത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ആവശ്യപ്പെട്ടു.
ഗ്രൂപ്പുകൾ പാർട്ടിയെ വിഴുങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെ ന്നും ഗ്രൂപ്പുകളെ ഇല്ലാതാക്കാനുള്ള ദൗത്യം തനിക്കില്ലെന്നും സതീശൻ പത്രലേഖകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പ്രതികരിച്ചു. യുഡിഎഫിലും കോണ്‍ഗ്രസിലും യോജിച്ച പ്രവർത്തനത്തിന് ഉൗന്നൽ നൽകും. യുഡിഎഫ് കണ്‍വീനർ സ്ഥാനം സംബന്ധിച്ചു ഘടകകക്ഷികളുമായി ചർച്ച നടത്തും. കെപിസിസി, ഡിസിസി പുനഃസംഘടന പരമാവധി വേഗത്തില്‍ പൂർത്തിയാക്കാനും ശ്രമിക്കും.
പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ടശേഷം രാഹുൽ ഗാന്ധിയെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാനാണു ഡൽഹിയിലെത്തിയതെന്നു സതീശൻ ദീപികയോടു പറഞ്ഞു. മുഖ്യമായും സൗഹൃദസന്ദർശനമായിരുന്നു. രാഹുലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു പറയുന്നില്ല. പാർട്ടിയിലും മുന്നണിയിലും ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ച സ്വാഭാവികമായും നടന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
മുതിർന്ന നേതാവ് എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെയും സന്ദർശിച്ചു സതീശൻ ചർച്ച നടത്തി. പൊതുവായ രാഷ്ട്രീയകാര്യങ്ങളാണു മൂവരുമായും ചർച്ച ചെയ്തതെന്നു സതീശൻ പറഞ്ഞു. സംഘടനാതലത്തിൽ വരുത്തേണ്ട അഴിച്ചുപണിയെക്കുറിച്ചുള്ള കാര്യങ്ങളും നേതാക്കൾ ചർച്ച ചെയ്തു. വൈകുന്നേരത്തെ വിമാനത്തിൽ സതീശൻ കേരളത്തിലേക്കു മടങ്ങി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അടുത്ത ദിവസം ഡൽഹിയിലെത്തി രാഹുലിനെ കണ്ട ു ചർച്ച നടത്തും. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടു തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി എന്നിവരും താനും അപമാനിക്കപ്പെടാൻ പാടില്ലായിരുന്നുവെന്ന പരിഭവവും ചെന്നിത്തല അറിയിച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
ഗ്രൂപ്പുകൾ പാർട്ടിയെ വിഴുങ്ങാതെ ശ്രദ്ധിക്കും: വി.ഡി. സതീശൻ
12:08 AM Jun 23, 2021 | Deepika.com