ന്യൂഡൽഹി: മൂന്നാം മുന്നണിയൊരുക്കത്തിന്റെ സൂചനകളുമായി എൻസിപി നേതാവ് ശരദ് പവാർ. നരേന്ദ്ര മോദി സർക്കാരിനും ബിജെപിക്കുമെതിരായ പോരാട്ടത്തിനായി പവാർ ഇന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു.
എന്നാൽ, യോഗത്തിൽ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നാണു വിവരം. ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ നിരസിച്ചെന്നും അറിയുന്നു.
2024ലെ പൊതുതെരഞ്ഞെടുപ്പിനുപുറമേ അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് പവാറിന്റെ പടയൊരുക്കം. മുൻ ബിജെപി നേതാവും പിന്നീട് തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നയാളുമായ യശ്വന്ത് സിൻഹയുടെയും ശരദ് പവാറിന്റെയും പേരിലാണ് പല രാഷ്ട്രീയകക്ഷികൾക്കും യോഗത്തിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ഇന്നലെ വൈകുന്നേരം വരെയുള്ള വിവരം. ബിജെപിക്കെതിരേ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തു വരികയാണെന്ന് യശ്വന്ത് സിൻഹ പ്രതികരിച്ചു.
ആർജെഡി നേതാവ് മനോജ് ഝാ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ, സമാജ് വാദി പാർട്ടി നേതാവ് ഘനശ്യാം തിവാരി എന്നിവരെയാണ് യശ്വന്ത് സിൻഹയുടെ രാഷ്ട്ര മഞ്ചിന്റെ പേരിൽ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഒരു ജനാധിപത്യസംവിധാനത്തിൽ ആർക്കും എന്തും ചെയ്യാമെന്നാണ് മഹാരാഷ്ട്രയിലെ പാർട്ടി നേതാവ് നാന പട്ടോലെ പ്രതികരിച്ചത്. പവാർ മൂന്നാം മുന്നണിയുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത് ഇതാദ്യമായല്ലെന്നും കോണ്‍ഗ്രസ് ഇല്ലാതെ ഒരു മുന്നണിയുണ്ടാക്കുന്നത് അസാധ്യമാണെന്നും പട്ടോലെ പറഞ്ഞു.
തെരഞ്ഞെടുപ്പു വിദഗ്ധൻ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോറുമായി ഡൽഹിയിൽ രണ്ടു തവണ പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരിക്കുന്നത്. ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചു പവാറുമായി ചർച്ച ചെയ്തിരുന്നു എന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു.
സഖ്യങ്ങളുണ്ടാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ശിവസേനയുടെ അരവിന്ദ് സാവന്ത് പ്രതികരിച്ചു.
മൂന്നാംമുന്നണിക്കായി കരുനീക്കം
01:13 AM Jun 22, 2021 | Deepika.com