ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും പ്രത്യേക യോഗം വ്യാഴാഴ്ച ചേരും. പഞ്ചാബ്, കേരളം, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ സംഘടനാ കാര്യങ്ങൾ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ ചർച്ചയാകും. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികളെക്കുറിച്ചും ആലോചിക്കുമെന്നാണു പ്രതീക്ഷ.
പെട്രോൾ-ഡീസൽ വിലവർധന, അവശ്യസാധന വിലക്കയറ്റം, സാന്പത്തിക തകർച്ച, കർഷകസമരം, കോവിഡ് പ്രതിസന്ധി, വാക്സിൻ ലഭ്യത തുടങ്ങിയ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ സ്വീകരിക്കേണ്ട സമരപരിപാടികളും ചർച്ച ചെയ്തേക്കും.
അടുത്തമാസം തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്‍പായി സ്വീകരിക്കേണ്ട നിലപാടുകളും പ്രതിപക്ഷ ഐക്യത്തിനായുള്ള നടപടികളും എഐസിസി നേതാക്കൾ ആലോചിക്കും. എൻസിപി നേതാവ് ശരദ് പവാർ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചതും മഹാരാഷ്ട്ര സർക്കാരിൽ ശിവസേനയും കോണ്‍ഗ്രസും തമ്മിലുള്ള തർക്കങ്ങളും കോണ്‍ഗ്രസിനെ അലട്ടുന്ന വിഷയങ്ങളാണ്. ഡൽഹിയിൽ പ്രശാന്ത് കിഷോറുമായി ഇന്നലെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു പ്രത്യേക യോഗം വിളിക്കാൻ പവാർ തീരുമാനിച്ചത്.
ശരദ് പവാറിന്റെ പ്രതിപക്ഷ യോഗത്തിലേക്ക് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക അധ്യക്ഷയെ ക്ഷണിക്കുന്നതിനു പകരം കപിൽ സിബൽ, വിവേക് തൻഖ തുടങ്ങിയവരെ ക്ഷണിച്ചതും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. കപിലും തൻഖയും ക്ഷണം സ്വീകരിക്കില്ലെന്നു സൂചിപ്പിച്ചത് ആശ്വാസമായി. ബിജെപിയോടു പോരടിക്കുന്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്തു കോണ്‍ഗ്രസിനെ അപ്രസക്തമാക്കാൻ ശരദ് പവാർ, മമത ബാനർജി, അഖിലേഷ് യാദവ്, മായാവതി, അരവിന്ദ് കേജരിവാൾ, യശ്വന്ത് സിൻഹ എന്നിവർ അടക്കമുള്ളവരും ഇടതുപാർട്ടികളും ശ്രമിക്കുന്നതു രഹസ്യമല്ല. ബംഗാൾ, കേരളം, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷത്തു കോണ്‍ഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച നേതൃയോഗം വീഡിയോ കോണ്‍ഫറൻസിലൂടെയാകും നടത്തുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. അടുത്ത വർഷം ഫെബ്രുവരിയോടെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള പഞ്ചാബിൽ പ്രതിസന്ധി അതീവരൂക്ഷമായതാണു വലിയ തലവേദന. മുഖ്യമന്ത്രി അമരീന്ദർ സിംഗും ബിജെപിയിൽനിന്നെത്തിയ മുൻ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കാനായിട്ടില്ല. മുഖ്യമന്ത്രിക്കെതിരേ ഇന്നലെയും സിദ്ദു രൂക്ഷ പ്രതികരണമാണു നടത്തിയത്. തെരഞ്ഞെടുപ്പിലെ പ്രദർശനവസ്തുവല്ല താനെന്നും അമരീന്ദർ സിംഗ് പറയുന്നതു കള്ളമാണെന്നും സിദ്ദു തുറന്നടിച്ചു.
പ്രശ്നപരിഹാരത്തിനു നിയോഗിച്ച മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതിക്കും രാഹുൽ ഗാന്ധിയുടെ ഇടപെടലിനും പ്രശ്നം ഒത്തുതീർപ്പാക്കാനായിട്ടില്ല.
ജോർജ് കള്ളിവയലിൽ
പഞ്ചാബിൽ അമരീന്ദർ-സിദ്ദു പോര് വഷളാകുന്നു
12:52 AM Jun 22, 2021 | Deepika.com