ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിനു മുന്നിൽ വീഡിയോ കോൾ വഴി ചോദ്യംചെയ്യലിനു ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി. ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ പേരിലാണു മനീഷ് മഹേശ്വരിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് യുപി പോലീസ് നോട്ടീസ് നൽകിയത്. ഡൽഹിക്കു സമീപമുള്ള യുപിയിലെ ലോണി സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശിച്ചത്.
സാമുദായികസ്പർധ വളർത്താൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ട്വിറ്റർ ഇന്ത്യ മേധാവിക്ക് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം നേരിട്ട് ഹാജരായി മൊഴി നൽകാനാണ് ട്വിറ്റർ മേധാവി മനീഷ് മഹേശ്വരിയോട് ആവശ്യപ്പെട്ടത്.
ഗാസിയാബാദിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടയാളെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ട്വിറ്ററിനെതിരേ ഉത്തർപ്രദേശ് സർക്കാർ നടപടിയെടുത്തത്. സമൂഹത്തിൽ വിദ്വേഷം വളർത്താൻ ചിലർ ട്വിറ്റർ ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് ട്വിറ്ററിനെതിരേ ഉത്തർപ്രദേശ് പോലീസ് നടപടി സ്വീകരിച്ചത്. ഇതിനെതിരേ ട്വിറ്റർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. സമൂഹത്തിന് എതിരായ സന്ദേശം പ്രചരിപ്പിക്കാൻ ട്വിറ്റർ നിന്നുകൊടുത്തു എന്നും നോട്ടീസിൽ ആരോപണമുണ്ട്.
പോലീസിൽ ഹാജരാകാമെന്നു ട്വിറ്റർ
12:52 AM Jun 22, 2021 | Deepika.com