ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നു സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ. കോവിഡ് മരണങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയാൽ ദുരന്തനിവാരണ ഫണ്ട് കാലിയായിപ്പോകുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കൂന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട്് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ബാധിക്കുന്നവർക്കാണ് ദുരന്തര നിവാരണ ഫണ്ടിൽനിന്നു ധനസഹായം നൽകാൻ വ്യവസ്ഥയുള്ളൂ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ നാലു ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും പേരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയാൽ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ട് കാലിയായിപ്പോകും. മാത്രമല്ല, കോവിഡ് മരണങ്ങൾ രാജ്യത്ത് തുടർന്നു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
മരിച്ചവരുടെ ആശ്രിതർക്ക് മുഴുവൻ തുകയും നൽകിയാൽ സംസ്ഥാനങ്ങൾക്ക് കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭത്തിൽ പെടുന്നവർക്കും സഹായം നൽകാൻ കഴിയാതെ വരും. അതിനാൽത്തന്നെ എല്ലാ കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സംസ്ഥാനങ്ങളുടെ സാന്പത്തിക പരിധിക്കു പുറത്തുള്ള കാര്യമാണെന്നും 183 പേജുകളുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളുടെ ആരോഗ്യ ചെലവ് വർധിച്ചെങ്കിലും നികുതി വരുമാനം കുറവാണ്. കോവിഡ് ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനു നിലവിലെ സാന്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്കുസാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്. ഇത് മറ്റു പ്രകൃതിക്ഷോഭങ്ങളിൽനിന്നു വ്യത്യസ്തമാണെന്നുമാണു കേന്ദ്ര സർക്കാർ വാദിക്കുന്നത്.
കോവിഡ് ബാധിതരുടെ ഇൻഷ്വറൻസ് ക്ലെയിമുകൾ അതത് ജില്ലാ കളക്ടർമാർ പരിശോധിച്ചാണ് ഇൻഷ്വറൻസ് കന്പനികൾക്ക് നൽകുന്നത്. ഇതുവരെ ഇത്തരത്തിൽ ഇൻഷ്വറൻസ് കന്പനികൾക്കായി 442.4 കോടി രൂപ നൽകിയിട്ടുണ്ട്. 2019-20 കാലഘട്ടത്തിൽ കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 1,113.21 കോടി രൂപ ദേശീയ ഹെൽത്ത് മിഷനിലൂടെ നൽകി. കോവിഡ് അടിയന്തര സഹായമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 8,257.89 കോടി രൂപ നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
സെബി മാത്യു
കോവിഡ് മരണം: നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നു സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ
12:26 AM Jun 21, 2021 | Deepika.com