ന്യൂഡൽഹി: കലഹിച്ചും പിളർന്നും നിൽക്കുന്ന എൽജെപിയെ ഒന്നടങ്കം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ചിരാഗ് പസ്വാൻ. ഇന്നലെ ഡൽഹിയിൽ ചേർന്ന എൽജെപി നാഷണൽ എക്സിക്യുട്ടീവ് യോഗത്തിനുശേഷമാണ് പാർട്ടിയിലും പരസ്യമായും കരുത്തു പ്രകടിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ചിരാഗ് നടത്തിയത്.
രാംവിലാസ് പസ്വാന്റെ ജൻമദിനമായ ജൂലൈ അഞ്ചിന് ആശിർവാദ് യാത്ര എന്ന പേരിൽ ബിഹാറിൽ വൻ റാലി സംഘടിപ്പിക്കും. ബിഹാറിലെ എല്ലാ ജില്ലകളിലൂടെയും യാത്ര കടന്നുപോകും. ജനങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും കൂടുതൽ വേണമെന്നാണ് ചിരാഗ് പസ്വാൻ പറഞ്ഞത്.
എൽജെപിയുടെ പേരും ചിഹ്നങ്ങളും പുറത്താക്കപ്പെട്ടവർ ഉപയോഗിക്കുന്നതിനെ പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗം എതിർത്തു. രാം വിലാസ് പസ്വാന് ഭാരതരത്ന നൽകണമെന്നും ബിഹാറിൽ അദ്ദേഹത്തിന്റെ വലിയ പ്രതിമ സ്ഥാപിക്കണമെന്നും ചിരാഗ് പസ്വാൻ ആവശ്യപ്പെട്ടു.
പാർട്ടി പിളർത്തിയ അമ്മാവൻ പശുപതി പരസുമായി പരസ്യമായ ഏറ്റുമുട്ടലിന് ഒരുങ്ങിക്കൊണ്ടാണ് ചിരാഗ് പസ്വാൻ വന്പൻ റാലിയും റോഡ് ഷോയും പ്രഖ്യാപിച്ചിരിക്കുന്നത്.
പശുപതി പരസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഒരു ദേശീയ എക്സിക്യൂട്ടീവ് യോഗം പാറ്റ്നയിൽ ചേർന്നതിന് പിന്നാലെയാണ് ഇന്നലെ ചിരാഗ് ഡൽഹിയിൽ യോഗം വിളിച്ച് തനിക്കൊപ്പമുള്ളവരെ അണിനിരത്തിയത്.
താൻ തന്നെയാണ് ഇപ്പോഴും എൽജെപിയുടെ പ്രസിഡന്റ് എന്നും പാറ്റ്നയിൽ ചേർന്ന യോഗത്തിന് തീരുമാനങ്ങൾ എടുക്കാൻതക്ക കോറം ഇല്ലായിരുന്നെന്നും ചിരാഗ് പറഞ്ഞു.
എൽജെപിയെ കൈപ്പിടിയിലൊതുക്കാൻ ചിരാഗ്
12:26 AM Jun 21, 2021 | Deepika.com