ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്നും അടുത്ത ആറു മുതൽ എട്ട് ആഴ്ചയ്ക്കകം അതുണ്ടാകുമെന്നും ഡൽഹി എയിംസ് മേധാവി ഡോ. രണ്ദീവ് ഗുലേറിയ.
പരമാവധി ആളുകൾക്കു വാക്സിൻ നൽകുകയെന്നതാണു വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം വ്യാപന തരംഗം ഒക്ടോബറോടെ ഉണ്ടാകുമെന്നു റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ രണ്ടാം തരംഗത്തേക്കാൾ മികച്ച രീതിയിൽ അടുത്ത തരംഗം കൈകാര്യം ചെയ്യുമെന്ന് റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്ത 34ൽ 24 വിദഗ്ധരും അഭിപ്രായപ്പെട്ടു. ഈ 24 പേരിൽ മൂന്നു പേർ പക്ഷേ മൂന്നാം തരംഗം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുണ്ടാകുമെന്നാണു പ്രവചിച്ചത്. ശേഷിച്ചവർ ഒക്ടോബറിലോ, അതിനു ശേഷമോ ആണ് മൂന്നാം തരംഗം പ്രതീക്ഷിക്കുന്നത്.
മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചതോടെ ജാഗ്രതയിൽ വലിയ കുറവുണ്ടായെന്ന് എയിംസ് ഡയറക്ടർ ചൂണ്ടിക്കാട്ടി. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. പലയിടത്തും ആൾക്കൂട്ടങ്ങളുണ്ടാകുന്നു. ജനം ഒത്തുകൂടുന്നു. ദേശീയതലത്തിൽ കേസുകളുടെ എണ്ണം കൂടാൻ സമയമെടുക്കും.
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം വന്ന കൂടുതൽ ഇനങ്ങൾ ഉണ്ടാകുമെന്നതിനാൽ വളരെ ജാഗ്രത ആവശ്യമാണ്. വൈറസ് ഇപ്പോഴും മ്യൂട്ടേറ്റ് ചെയ്യുന്നുണ്ട്. ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കിൽ കുറച്ചു നീണ്ടേക്കാം.
കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്നും ഗുലേറിയ പറഞ്ഞു. ജനങ്ങൾ കൂട്ടം കൂടുന്നതു തടയുന്നതിനെയും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുള്ള പെരുമാറ്റങ്ങളും ആശ്രയിച്ചാകും മൂന്നാം തരംഗത്തിലെ വ്യാപനത്തിന്റെ തീവ്രതയെന്നു ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
ഒഴിവാക്കാനാവില്ല, മൂന്നാം തരംഗം
01:02 AM Jun 20, 2021 | Deepika.com