ന്യൂഡൽഹി: പന്ത്രണ്ടു വയസു മുതലുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന പുതിയ കോവിഡ് വാക്സിന് ഇന്ത്യയിലെ സൈഡസ് കാഡില കന്പനി കേന്ദ്രസർക്കാരിന്റെ അടിയന്തരാനുമതി തേടും. അംഗീകാരം ലഭിച്ചാൽ ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ ആകും സൈകോവ്-ഡി (ZyCoV-D) എന്ന പേരിലുള്ള ഈ വാക്സിൻ. ഡിഎൻഎ- പ്ലാസ്മിഡ് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസിസ്യൂട്ടിക്കൽ കന്പനിയായ സൈഡസ് കാഡില അറിയിച്ചു. അനുമതി കിട്ടിയാൽ അടുത്തയാഴ്ച വാക്സിൻ വിപണിയിലെത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു മുതൽ നാലു വരെ ഡിഗ്രി സെൽഷസ് താപനിലയിൽ പുതിയ വാക്സിൻ സൂക്ഷിക്കാനാകും.
കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനായുള്ള ലൈസൻസിന് അടുത്തയാഴ്ച തന്നെ കേന്ദ്രസർക്കാരിൽ കന്പനി അപേക്ഷ നൽകും. 12 മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ അടക്കം മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയായി.
ഇതിനിടെ, ഇന്ത്യയിലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ വിതരണത്തിനായുള്ള കന്പനിയുടെ താത്പര്യ പത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്- ഇഒഐ) ലോകാര്യോഗ്യ സംഘടന അംഗീകരിച്ചു.
ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ റെഡി
01:02 AM Jun 20, 2021 | Deepika.com