ന്യൂഡൽഹി: കഴിഞ്ഞ വർഷം കഷ്ടപ്പാടിന്റെ കണ്ണീർ കണ്ട വീഡിയോയിലൂടെ പ്രശസ്തനായ ഡൽഹി മാളവ്യ നഗറിലെ ’ബാബ കാ ധാബ’ ഹോട്ടലുടമ കാന്ത പ്രസാദ് (81) ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ. ഉറക്കഗുളികളും മദ്യവും കഴിച്ച് അബോധാവസ്ഥയിലാണ് വ്യാഴാഴ്ച അർധരാത്രിയോടെ കാന്ത പ്രസാദിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അതുൽ കുമാർ പറഞ്ഞു.
ചെറിയ ധാബ നടത്തുന്ന വയോധികരായ കാന്ത പ്രസാദും ഭാര്യയും ലോക്ഡൗണ്‍ മൂലം ദുരിതത്തിലായതിന്റെ കദനകഥ യുട്യൂബർ ഗൗരവ് വാസനാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് പുറത്തുവിട്ടത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ ആയിരക്കണക്കിനാളുകൾ പണം നൽകി കാന്തയെ സഹായിച്ചു. തനിക്കു കിട്ടേണ്ട പണം യുട്യൂബറായ ഗൗരവ് തട്ടിയെടുത്തെന്ന് ആരോപിച്ച് കാന്ത പ്രസാദ് പിന്നീട് പോലീസിൽ പരാതി നൽകിയിരുന്നു.
താമസിയാതെ ധാബയ്ക്കു പകരം കാന്ത പ്രസാദ് ഹോട്ടൽ തുടങ്ങിയെങ്കിലും നഷ്ടം കാരണം ഫെബ്രുവരിയിൽ പൂട്ടി. തുടർന്നു വീണ്ടും പഴയ ധാബയിൽ കച്ചവടം പുനരാരംഭിച്ചു. തുടർച്ചയായ ലോക്ഡൗണിനെ തുടർന്നു ധാബയിൽ കച്ചവടം കുറവായതിൽ കാന്ത ദുഃഖിതനായിരുന്നുവെന്ന് ഭാര്യ ബദാമി ദേവി പറഞ്ഞു. കടയിൽ ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ മരണം ഉണ്ടായില്ല. പിതാവ് മദ്യവും ഉറക്കഗുളികകളും കഴിച്ചുവെന്നു മകൻ കരണ്‍ പറഞ്ഞു.
തന്റെ സന്പാദ്യത്തിൽ 20 ലക്ഷം രൂപകൂടി മിച്ചമുണ്ടെന്നു വാർത്താ ഏജൻസിയോടു കാന്ത പ്രസാദ് പറഞ്ഞു. ജീവനുള്ളിടത്തോളം ധാബ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടൽ നടത്താൻ ദിവസേന ഒരു ലക്ഷം രൂപയോളം വേണ്ടിവന്നതിനാലാണു കഴിഞ്ഞ ഫെബ്രുവരി 15ന് പൂട്ടിയതെന്നും ഇൗ വയോധികൻ പറഞ്ഞു.
‘ബാബ കാ ധാബ’ ഉടമ ജീവനൊടുക്കാൻ ശ്രമിച്ചു
01:01 AM Jun 20, 2021 | Deepika.com