ന്യൂഡൽഹി: വാഹനങ്ങളുടെ പൊലൂഷൻ അണ്ടർ കണ്ട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് രാജ്യവ്യാപകമായി ഏകീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കി. വാഹന ഉടമയുടെ വ്യക്തിഗത വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും നിലവിലെ മലിനീകരണ തോതും ഉൾപ്പടെ പുതിയ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്തിയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. ഇതോടൊപ്പം തന്നെ മലിനീകരണ നിയന്ത്രണ പരിധി അളവിൽ കവിഞ്ഞ വാഹനങ്ങൾക്ക് റിജക്ഷൻ സ്ലിപ്പും നൽകും.
പുതിയ പുകപരിശോധനാ സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡിൽനിന്നു വാഹന ഉടമയുടെയും വാഹനത്തിന്റെയും മലിനീകരണത്തിന്റെ അളവും ഉൾപ്പെടെ സകല വിവരങ്ങളും അറിയാം. രാജ്യവ്യാപകമായി വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന് ഒറ്റ രൂപമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ജൂണ് പതിനാലിനാണ് കേന്ദ്ര സർക്കാർ ഇറക്കിയത്.
പുതുക്കിയ ചട്ടം അനുസരിച്ച് പൊലൂഷൻ സർട്ടിഫിക്കറ്റിൽ വാഹന ഉടമയുടെ മൊബൈൽ നന്പറും വിലാസവും വാഹനത്തിന്റെ എൻജിൻ നന്പറും ചേസിസ് നന്പറും അടക്കമുള്ള വിവരങ്ങൾ ഉണ്ടാകും. വാഹന ഉടമയുടെ മൊബൈൽ നന്പറിലേക്ക് സർട്ടിഫിക്കറ്റിന്റെ കാലാവധി പൂർത്തിയാകുന്നതു സംബന്ധിച്ചും അടയ്ക്കേണ്ട ഫീസ് സംബന്ധിച്ചുമുള്ള വിവരങ്ങൾ എസ്എംഎസ് അയയ്ക്കും.
മലനീകരണ നിയന്ത്രണ പരിധി ലംഘിച്ചു എന്നു വ്യക്തമാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർക്കോ ഉടമയ്ക്കോ, വാഹനം എത്രയും വേഗം അംഗീകൃത കേന്ദ്രത്തിൽ പരിശോധനയ്ക്ക് നിർദേശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് രേഖാമൂലം നിർദേശം നൽകാവുന്നതാണ്. നിർദേശം ലഭിച്ചിട്ടും വീഴ്ച വരുത്തിയാൽ വാഹന ഉടമയ്ക്ക് പിഴ ചുമത്തുന്നതാണ്. പിഴ അടയ്ക്കുന്നതിൽ ഉൾപ്പെടെ വീഴ്ച വരുത്തിയാൽ പുതിയ പൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കമെന്നും പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് വിജ്ഞാപനം
12:55 AM Jun 18, 2021 | Deepika.com