ന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ മൂന്നു പേർക്ക് ജാമ്യം അനുവദിച്ച കോടതി, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ നിസാര കുറ്റങ്ങൾക്കു ചുമത്തുന്ന നടപടിയെ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധം നിരോധിച്ചതല്ലെന്നും പ്രതിഷേധങ്ങളെയെല്ലാം ഭീകരവാദമായി വിശേഷിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയുടെ 19 (1)(എ) അനുച്ഛേദ പ്രകാരം ഉറപ്പുതരുന്നതാണ്. അതിനെ യുഎപിഎയുടെ നിർവചനങ്ങളിൽ ഉൾപ്പെടുത്തി ഭീകരവാദ പ്രവർത്തനമായി വിശേഷിപ്പിക്കാനാവില്ല. വിമതശബ്ദങ്ങൾ അടിച്ചമർത്താനുള്ള ത്വരയുടെ ഭാഗമായി സംഭവിക്കുന്ന തെറ്റിദ്ധാരണയാണത്. പ്രതിഷേധിക്കാൻ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും വേർതിരിച്ചു കാണാനുള്ള ഭരണാധികാരികളുടെ മനോനില മങ്ങിപ്പോയിരിക്കുന്നു. ഇത്തരം മനോനില ജനാധിപത്യത്തിനു ഗുണം ചെയ്യുന്നതല്ലെന്നും ജസ്റ്റീസുമാരായ സിദ്ധാർഥ് മൃഥുൽ, അനുപ് ജെ. ഭംഭാനി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭം നിയമവിരുദ്ധമല്ല. അതിനെ നിരോധിച്ചിട്ടുമില്ല. ഭരണഘടനാ പ്രകാരം അനുവദനീയമായ പ്രതിഷേധം അതിന്റെ പരിധി ലംഘിച്ചെന്നു തോന്നിയാൽ പോലും അത് യുഎപിഎയ്ക്കു കീഴിൽ ഭീകരപ്രവർത്തനമായി കണക്കാക്കാനാകില്ല. സർക്കാർ അല്ലെങ്കിൽ പാർലമെന്റിന്റെ നടപടികളിൽ എതിർപ്പുണ്ടാകുന്പോൾ അതിനെതിരേ പ്രസംഗിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നത് അസാധാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണ ശിക്ഷാ നടപടികൾ മാത്രം ബാധകമാകുന്ന പ്രവൃത്തികൾക്കെതിരേ യുഎപിഎ പോലെയുള്ള വലിയ കുറ്റങ്ങൾ ചുമത്തുന്നതിനെ വിമർശിച്ച കോടതി, യുഎപിഎ വകുപ്പുകൾ ലാഘവത്തോടെ ഉപയോഗിക്കരുതെന്നും പോലീസിനു നിർദേശം നൽകി.
പ്രതിഷേധവും തീവ്രവാദവും രണ്ടെന്നു ഡൽഹി ഹൈക്കോടതി
02:03 AM Jun 16, 2021 | Deepika.com