ജയ്പുർ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളായ എംഎൽഎമാർക്കെതിരേ രൂക്ഷ വിമർശനമുയർത്തി ബിഎസ്പിയിൽനിന്നു കോൺഗ്രസിൽ ചേർന്ന എംഎൽഎമാർ. സച്ചിൻപക്ഷക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് ഉപേക്ഷിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. തങ്ങൾ കോൺഗ്രസിലെത്തിയതുകൊണ്ടും 10 സ്വതന്ത്ര എംഎൽഎമാർ പിന്തുണച്ചതുകൊണ്ടുമാണ് അശോക് ഗെഹ്ലോട്ട് സർക്കാർ അതിജീവിച്ചതെന്ന് എംഎൽഎമാരായ ലഖൻ സിംഗ്, രാജേന്ദ്ര ഗുധ, സന്ദീപ് യാദവ്, വജീബ് അലി, ദീപ്ചന്ദ് ഖേരിയ, ജോഗേന്ദ്ര അവാന എന്നിവർ പറഞ്ഞു.
2019 സെപ്റ്റംബറിലാണ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത്. അതിനു തൊട്ടു മുന്പ് അന്നത്തെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാർ ഗെഹ്ലോട്ട് സർക്കാരിനെതിരേ നീക്കം നടത്തിയിരുന്നു.
ഒരാവശ്യവും ഉന്നയിക്കാൻ സച്ചിൻ ക്യാന്പിന് അവകാശമില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് അവരെന്നും സന്ദീപ്കുമാർ യാദവ് എംഎൽഎ പറഞ്ഞു. സർക്കാരിനെ രക്ഷിച്ച തങ്ങൾക്കാണു പാരിതോഷികം നല്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരുടെ ഫോൺ ചോർത്തുന്നുവെന്ന് സച്ചിൻ പൈലറ്റിന്റെ അനുയായിയായ വേദ് പ്രകാശ് എംഎൽഎ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. ഫോൺ ചോർത്തൽ കഴിഞ്ഞവർഷവും വിമതരുടെ പ്രധാന ആരോപണമായിരുന്നു.
ഇതിനിടെ, സച്ചിൻ അനുകൂലിയായ ഭൻവാരിലാൽ ശർമ എംഎൽഎ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തി. സച്ചിനെ പൈലറ്റിനെ താൻ നേതാവായി കാണുന്നുവെന്നും എന്നാൽ അശോക് ഗെഹ്ലോട്ട് സച്ചിനേക്കാൾ ഉന്നതനാണെന്നും ശർമ പറഞ്ഞു. കഴിഞ്ഞവർഷം ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തിയ 19 എംഎൽഎമാരിലൊരാളായിരുന്നു ശർമ. സച്ചിൻപക്ഷക്കാരായ ഇന്ദ്രജ്കുമാർ, പി.ആർ. മീണ എന്നിവരും ഗെഹ്ലോട്ടിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
സച്ചിൻപക്ഷത്തിനെതിരേ ബിഎസ്പിയിൽ നിന്നെത്തിയ കോൺഗ്രസ് എംഎൽഎമാർ
02:03 AM Jun 16, 2021 | Deepika.com