ഗന്ദർബാൽ: കാഷ്മീരിൽ ഡെപ്യൂട്ടി കമ്മീഷണറായ ഐഎഎസുകാരനെതിരേ പരാമർശം നടത്തിയതിന്റെ പേരിൽ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്തു. ഗന്ദർബാൽ ജില്ലക്കാരനായ സജാദ് സോഫി(50) ആണ് അറസ്റ്റിലായത്. കോടതി ഇദ്ദേഹത്തിനു ജാമ്യം അനുവദിച്ചെങ്കിലും സമാധാനത്തിനു ഭീഷണിയെന്ന് ആരോപിച്ച് കരുതൽ തടങ്കലിൽ ആക്കിയിരിക്കുകയാണ്.
ജൂൺ 10ന് കാഷ്മീർ ലഫ്. ഗവർണറുടെ ഉപദേഷ്ടാവ് ബഷീർ ഖാന്റെ ജനതാ ദർബാറിലായിരുന്നു സോഫിയുടെ പരാമർശം. കാഷ്മീരിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരുമായി താരതമ്യം ചെയ്യുന്പോൾ ബഷീർ ഖാനെപ്പോലെയുള്ള ആളുകൾക്ക് പ്രദേശത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാനാകുമെന്നായിരുന്നു സോഫി പറഞ്ഞത്. സോഫിയുടെ വാക്കുകൾ, അവിടെയുണ്ടായിരുന്ന ഗന്ദർബാൽ ഡെപ്യൂട്ടി കമ്മീഷണറും യുപിയിൽനിന്നുള്ള ഐഎഎസ് ഓഫീസറുമായ കൃതിക ജ്യോത്സനയെ പ്രകോപിപ്പിച്ചു.
സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ അവർ സോഫിയുടെ പരാമർശത്തിനെതിരേ എതിർപ്പുയർത്തി. അന്നു രാത്രിതന്നെ സോഫിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 153-ാം വകുപ്പുപ്രകാരമായിരുന്നു കേസ്. കൃതിക ജ്യോത്സനയുടെ ഭർത്താവ് രാഹുൽ പാണ്ഡെയും ഐഎഎസ് ഓഫീസറാണ്. രാജ്ഭവനിൽ ഇൻഫർമേഷൻ ഡയറക്ടറാണ് ഇദ്ദേഹം. ഇന്റർ-കേഡർ ഡെപ്യൂട്ടേഷനിൽ ഫെബ്രുവരിയിലാണ് ഇരുവരും കാഷ്മീരിലെത്തിയത്.
സജാദ് സോഫിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതിൽ കാഷ്മീരിൽ വ്യാപക വിമർശനമുയർന്നു. വിവിധ രാഷ്ട്രീയപാർട്ടികൾ പോലീസ് നടപടിക്കെതിരേ രംഗത്തുവന്നു.
ഡെപ്യൂട്ടി കമ്മീഷണർക്കെതിരേ പരാമർശം; കാഷ്മീരിൽ രാഷ്ട്രീയനേതാവ് കരുതൽ തടങ്കലിൽ
02:03 AM Jun 16, 2021 | Deepika.com