ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം നിർണയിക്കാനുള്ള അന്തിമ മാനദണ്ഡം സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തേക്കും. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കും പതിനൊന്ന്, പത്ത് ക്ലാസുകളിലെ അവസാന പരീക്ഷയുടെ മാർക്കും പരിഗണിച്ച് അന്തിമ ഫലനിർണയമുണ്ടാകുമെന്നാണു സൂചന. മാനദണ്ഡങ്ങൾ നിർണയിക്കുന്നതു സംബന്ധിച്ച് മൂല്യനിർണയ സമിതി അന്തിമതീരുമാനം ഉടൻ സമർപ്പിക്കുമെന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിച്ച് പ്രത്യേക തരത്തിൽ മൂല്യനിർണയം നടത്താനായിരുന്നു ആദ്യനിർദേശം. എന്നാൽ, എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ല എന്നതിനാൽ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയുടെയും പതിനൊന്നാം ക്ലാസിലെ പരീക്ഷകളുടെയും വെയ്റ്റേജ് മാർക്കുകൂടി പരിഗണിക്കാൻ സമിതിയിൽ നിർദേശമുയർന്നു. 30 ശതമാനം വീതം പത്ത്, പതിനൊന്ന് ക്ലാസുകളിലെയും ബാക്കി വെയ്റ്റേജ് പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കിനും നൽകാനാണു സമിതിയിൽ ആലോചന നടക്കുന്നത്.
മാനദണ്ഡങ്ങളുടെ രൂപീകരണത്തിൽ അന്തിമധാരണയായാൽ സമിതി ഇക്കാര്യം മന്ത്രാലയത്തിനു മുന്പാകെ വയ്ക്കും. വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ കോടതിയുടെ അംഗീകാരത്തോടെയാവും മാനദണ്ഡം നടപ്പിലാക്കുക. ജൂലൈ 15നു മുന്പ് ഫലം പ്രസിദ്ധപ്പെടുത്താനാണ് ആലോചിക്കുന്നതെന്നു സിബിഎസ്ഇ ഉദ്യോഗസ്ഥർ പറയുന്നു.
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം; 10, 11 ക്ലാസ് മാർക്കും പരിഗണിക്കും
01:17 AM Jun 15, 2021 | Deepika.com