ന്യൂഡൽഹി: യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ അടുത്ത വർഷമാദ്യം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിൽ പ്രസിസന്ധി രൂക്ഷമാകുന്നു. കേരളം, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ പിസിസികളിലെ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് ഇരുട്ടിൽ തപ്പുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പും എഐസിസിയിൽ അഴിച്ചുപണിയും വേണമെന്ന ജി-22 നേതാക്കളുടെ ആവശ്യം വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്.
കേരളം, ആസാം, ബംഗാൾ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവി കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകർക്കുന്നതായി. ഇതിനു പിന്നാലെയാണു ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയേ യുപിയിലെ പ്രബലനും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം പാർട്ടിക്ക് ആഘാതമായത്. കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.
പൊതുവേ മിതവാദിയായ മുതിർന്ന നേതാവ് എ.കെ. ആന്റണി ഏപ്രിലിൽ ഡൽഹി വിട്ടു തിരുവനന്തപുരത്തു സ്ഥിരതാമസമാക്കുകയാണ്. രാജ്യസഭാ കാലാവധി ഏപ്രിലിൽ അവസാനിക്കുന്നതും 80 വയസ് തികഞ്ഞതും കണക്കിലെടുത്താണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയിരുന്ന ആന്റണി സ്വമേധയാ വിട്ടുനിന്നതും ഇതു മുതലാക്കി ആന്റണിയോട് ആലോചിക്കാതെ പല തീരുമാനങ്ങളും ഹൈക്കമാൻഡ് കൈക്കൊള്ളുന്നതും പതിവായിരുന്നു.
രാഹുൽ ഗാന്ധിയോട് അടുപ്പമുള്ള ഒരുകൂട്ടം നേതാക്കൾ കോണ്‍ഗ്രസിലെ പ്രത്യേക സ്ഥിതി മുതലെടുക്കുകയാണെന്നും അധികനാൾ ഇതിനിയും തുടരാനാകില്ലെന്നും പ്രവർത്തകസമിതിയിലെ ഒരംഗം ദീപികയോടു പറഞ്ഞു. കോണ്‍ഗ്രസിനോടും സോണിയ ഗാന്ധിയോടും ബഹുമാനവും കൂറുമുണ്ട്. പക്ഷേ പ്രധാന തീരുമാനങ്ങളിലൊന്നും ജനാധിപത്യ രീതിയിലുള്ള കൂടിയാലോചനകളില്ല. സംസ്ഥാനങ്ങളിലെ രാഷ്ട്രീയം അറിഞ്ഞുള്ള തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള നേതൃത്വം ഇല്ലാതായിരിക്കുന്നു.
രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള സംഘമാണു കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2019 ജൂലൈയിൽ പ്രസിഡന്റ് പദവി രാജിവച്ചെങ്കിലും ഇപ്പോഴും പ്രധാന തീരുമാനങ്ങളെടുക്കുന്നത് രാഹുലാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടു തനിക്കുള്ള അതൃപ്തി രഹസ്യമല്ലെന്നും പ്രവർത്തകസമിതിയംഗം വിശദീകരിച്ചു.
പ്രബലരായ നേതാക്കളെ തഴഞ്ഞാൽ പാർട്ടിക്കു വളർച്ചയുണ്ടാകില്ലെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പും സജീവ നേതൃത്വവും ആവശ്യപ്പെട്ടു കത്തെഴുതിയവർക്കു പാർട്ടിയോടും സോണിയ ഗാന്ധിയോടും കൂറുണ്ട്. എന്നാൽ, അതിന്റെ പേരിൽ എല്ലാം സഹിച്ചിരിക്കാനാകില്ല. പാർട്ടിയുടെ എല്ലാ തലത്തിലും പരിഷ്കാരം ആവശ്യമുണ്ടെന്നു കപിൽ സിബൽ പറഞ്ഞതു പൊതുവായ അഭിപ്രായമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കുണ്ടായ അപമാനം ദേശീയ നേതാക്കളെപ്പോലും ഞെട്ടിച്ചു. മൂവരെയും ഇരുട്ടിൽ നിർത്തി മുന്നോട്ടു പോകുന്നതിനു പിന്നിൽ രാഹുലിന്റെ ഉപജാപക സംഘമാണെന്നു പരാതിയുണ്ട്. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും നിയമിച്ച രീതിയാണ് ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെയും എ, ഐ ഗ്രൂപ്പുകളിലെ പ്രബലരെയും പ്രകോപിപ്പിച്ചത്.
ഡിസിസി പ്രസിഡന്റുമാരെ ഗ്രൂപ്പുകളെ മറികടന്ന് ഉടൻ നിയമിക്കാനുള്ള സുധാകരന്റെ നീക്കവും എ, ഐ ഗ്രൂപ്പുകൾ അംഗീകരിക്കില്ല. ശനിയാഴ്ച തിരുവനന്തപുരത്തെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ അടക്കമുള്ള നേതാക്കളുടെയും കെ.സി. വേണുഗോപാലിന്റെയും പിന്തുണയോടെ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കാനാണു സുധാകരന്റെ നീക്കം.
തങ്ങളുടെ സഹകരണം വേണ്ടെന്നാണെങ്കിൽ അതൊന്നു കാണട്ടെയെന്നാണ് ഉമ്മൻ ചാണ്ടി, ചെന്നിത്തല അടക്കമുള്ളവരുടെ നിലപാട്. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും വളരെ അടുപ്പവും കൂറുമുണ്ടായിരുന്ന ഏതാനും എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റിച്ചതാണു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. യുവനേതാക്കൾക്കു ഭാവിപദവികൾ വാഗ്ദാനം ചെയ്തു മോഹിപ്പിച്ചും രാഹുലിന്റെ താത്പര്യം പറഞ്ഞുമാണു ഗ്രൂപ്പ് നേതാക്കളെ ഒതുക്കുന്നത്.
മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതും ഏകപക്ഷീയമായാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ രീതികളോ നേതാക്കളുമായി കൂടിയാലോചനയോ ഇല്ലാതെയാണു പി.ടി. തോമസിനെയും ടി. സിദ്ദിഖിനെയും നിയമിച്ചത്. ഇക്കാര്യം ഉമ്മൻ ചാണ്ടിയെപ്പോലും മുൻകൂട്ടി അറിയിച്ചില്ല. ഇരുവരും സ്വീകാര്യർ ആയിരുന്നെങ്കിലും അവരെ അടർത്തിയെടുത്ത രീതി അംഗീകരിക്കാനാകില്ലെന്നു എ ഗ്രൂപ്പ് വിലയിരുത്തുന്നു. ചെന്നിത്തലയെ മുന്നറിയിപ്പില്ലാതെ നീക്കിയതിനു പിന്നാലെ ഐ ഗ്രൂപ്പിനെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു പാടേ തഴഞ്ഞതും ശരിയല്ലെന്ന് ഐ ഗ്രൂപ്പ് മാനേജർമാരും പറയുന്നു.
ലോക്സഭാ സ്ഥാനാർഥിത്വം നിഷേധിച്ചതിനു പിന്നാലെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നുകൂടി പ്രഫ. കെ.വി. തോമസിനെ പുറത്താക്കിയതും തെറ്റായ രീതിയാണ്. നാലു മാസം മുന്‍പ് കഴിഞ്ഞ ഫെബ്രുവരി 11ന് സോണിയ ഗാന്ധി ഇടപെട്ട് നൽകിയ വർക്കിംഗ് പ്രസിഡന്റ് പദവിയിൽ നിന്നു മാറ്റുമെന്നു ഫോണിൽ പോലും തോമസിനെ ആരും അറിയിച്ചിരുന്നില്ല. യുഡിഎഫ് കണ്‍വീനർസ്ഥാനം തോമസിനു നൽകുമെന്നു വാർത്തകളുണ്ടെ ങ്കിലും ഒരു വിഭാഗം എതിർക്കുന്നുണ്ട്. കെ. മുരളീധരനെ ഈ പദവിയിലേക്ക് ഉയർത്തിക്കാട്ടി തോമസിനെ വെട്ടിനിരത്താനാണു ശ്രമം. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡുമായി ചർച്ചകൾക്ക് തോമസ് ഇന്നലെ രാത്രി ഡൽഹിയിലെത്തി.
പഞ്ചാബിലെ മന്ത്രിസഭയിലും പാർട്ടിയിലും ഉയർന്ന പ്രതിസന്ധി പരിഹരിക്കാൻ ഇനിയുമായിട്ടില്ല. മല്ലികാർജുൻ ഖാർഗെ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതു തീരുമാനം എടുത്താലും പ്രശ്നപരിഹാരമാകില്ല. മുഖ്യമന്ത്രി ക്യാപ്റ്റണ് അമരീന്ദർ സിംഗുമായി ഉടക്കി നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിന് കേരളത്തിൽ ഉമ്മൻ ചാണ്ടിക്കു നൽകിയ പോലുള്ള പദവി നൽകി ഒതുക്കാനാണു ശ്രമം. ഇതിനിടെ ബിഎസ്പിയുമായി അകാലിദൾ സഖ്യമുണ്ടാക്കിയതും തുടർഭരണമെന്ന കോണ്‍ഗ്രസ് മോഹത്തിനു തിരിച്ചടിയാണ്.
ജോർജ് കള്ളിവയലിൽ
കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷം
01:16 AM Jun 15, 2021 | Deepika.com