ജയ്പുർ: രാജസ്ഥാനിൽ വീണ്ടും ഫോണ് ചോർത്തൽ വിവാദം. ഫോണ് ചോർത്തുന്നതായി ചില എംഎൽഎമാർ പറഞ്ഞുവെന്നു കോണ്ഗ്രസ് എംഎൽഎയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. എന്നാൽ, പരാതി ഉന്നയിച്ച എംഎൽഎമാരുടെ പേരുകൾ വെളിപ്പെടുത്താൻ സോളങ്കി തയാറായില്ല. വിവിധ ഏജൻസികൾ കുടുക്കുമെന്ന് എംഎൽഎമാർക്കു ഭയമുണ്ടെന്നു സോളങ്കി പറഞ്ഞു.
എന്റെ ഫോൺ ചോർത്തുന്നുണ്ടോയെന്ന് അറിയില്ല. തങ്ങളുടെ ഫോൺ ചോർത്തുന്നതായി ചില എംഎൽഎമാർ പരാതി പറഞ്ഞിരുന്നു. ഫോൺ ചോർത്തലിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടോയെന്ന് എനിക്കറിയില്ല. ഫോണ് ചോർത്തുന്ന കാര്യം ചില എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൈ അറിയിച്ചു-ചാക്സുവിലെ എംഎൽഎയായ വേദ് പ്രകാശ് സോളങ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരായ എംഎൽഎമാരുടെ ഫോണ്കോളുകളാണോ ചോർത്തിയത് എന്ന ചോദ്യത്തിന്, കോണ്ഗ്രസ് എംഎൽഎമാരുടെ ഫോണുകളാണു ചോർത്തിയത് എന്നായിരുന്നു സോളങ്കിയുടെ മറുപടി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരണം. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് അനുഭാവപൂർവം ഇടപെടാത്തതിൽ സച്ചിൻ പൈലറ്റിന് അതൃപ്തിയുണ്ട്. ഡൽഹിയിലുള്ള സച്ചിൻ ഹൈക്കമാൻഡിനെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്.
2020 ജൂലൈയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോണ്കോളുകൾ ചോർത്തുന്നുണ്ടെന്ന് വിമതനീക്കം നടത്തിയവർ ആരോപണമുന്നയിച്ചിരുന്നു. ഫോൺചോർത്തൽ ആരോപണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി രംഗത്തെത്തി. സ്വന്തം എംഎൽഎമാരെ കോൺഗ്രസ് ഭയപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ കുറ്റപ്പെടുത്തി.
രാജസ്ഥാനിൽ ഫോണ് ചോർത്തൽ ആരോപണവുമായി സച്ചിന്റെ വിശ്വസ്തൻ
12:40 AM Jun 14, 2021 | Deepika.com