ന്യൂഡൽഹി: കോവിഡ് പ്രതിരോധ മരുന്നുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും നികുതിയിളവ് നൽകാൻ ജിഎസ്ടി കൗണ്‍സിൽ തീരുമാനം. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫോടിറിസിൻ ബി മരുന്നിന്റെ നികുതി പൂർണമായി ഒഴിവാക്കി. എന്നാൽ കോവിഡ് വാക്സിനു നികുതിയിളവില്ല. കോവിഡ് വാക്സിനുള്ള അഞ്ചു ശതമാനം നികുതി തുടരുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ആംബുലൻസുകളുടെ ജിഎസ്ടി 28-ൽ നിന്നു 12 ശതമാനമായി കുറച്ചു. സെപ്റ്റംബർ 30 വരെയാണു നികുതിയിളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടങ്ങിയ മന്ത്രിതല ഉപമിതിയുടെ ശിപാർശ അംഗീകരിച്ചാണു തീരുമാനം.
ആംഫോടെറിസിൻ ബി, ടോസിലിസുർനാബ് എന്നിവയുടെ അഞ്ചു ശതമാനം നികുതി ഉപേക്ഷിച്ചു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹെപാരിൻ, റെംഡിസിവിർ എന്നിവയുടെ 12 ശതമാനം നികുതി അഞ്ചു ശതമാനമായാണു കുറച്ചത്. വെന്റിലേറ്ററുകൾക്കും ഇതിനു വേണ്ട മാസ്ക്, കാനുല, ഹെൽമെറ്റ് എന്നിവയ്ക്കും മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ/ ജനറേറ്ററുകൾ, ഹൈഫ്ളോ നേസൽ കാനുല ഡിവൈസ്, ബിപാപ് മെഷിൻ എന്നിവയുടെ നികുതി 12-ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.
പൾസ് ഓക്സിമീറ്റർ, ഹാൻഡ് സാനിറ്റൈസർ, താപപരിശോധനാ ഉപകരണങ്ങൾ, കോവിഡ് ടെസ്റ്റിംഗ് കിറ്റുകൾ, ഇൻഫ്ളമേറ്ററി (കോശജ്വലന) ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുടെ ജിഎസ്ടിയും 12 ശതമാനത്തിൽനിന്ന് അഞ്ചായി കുറച്ചിട്ടുണ്ട ്. ശ്മശാനങ്ങളുടെ ഇലക്ട്രി ക്, ഗ്യാസ് ഫർണസുകളും അവ സ്ഥാപിക്കുന്നതിനു വേണ്ട സാമ ഗ്രികൾക്കുമുള്ള ജിഎസ്ടി 12-ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. കോവിഡ് ചികിത്സയ്ക്കുള്ള നികുതിയിളവിനായി മന്ത്രിതല സമിതി നൽകിയ ശിപാർശ ചർച്ച ചെയ്ത് അംഗീകരിക്കുക ആയിരുന്നു വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തിയ ഇന്നലത്തെ ജിഎസ്ടി കൗണ്‍സിലിന്റെ ഏക അജൻഡയെന്നു മന്ത്രി നിർമല പറഞ്ഞു. ചെറുകിട, ഇടത്തരം നികുതിദായകരുടെ നികുതി അടയ്ക്കുന്നതിനുള്ള ലേറ്റ് ഫീ ഇളവിനും ജിഎസ്ടി കൗണ്‍സിൽ അനുമതി നൽകി.
ജോർജ് കള്ളിവയലിൽ
നികുതിയിളവ് കോവിഡ് പ്രതിരോധ മരുന്നുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും
12:59 AM Jun 13, 2021 | Deepika.com