ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്നശേഷം പിന്നീട് കീഴടങ്ങി അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന നാലു മലയാളി യുവതികളെയും തിരികെകൊണ്ടുവരാൻ ഇന്ത്യ തയാറായേക്കില്ല. സോണിയ സെബാസ്റ്റ്യൻ (ഐഷ), മെറിൻ ജേക്കബ് (മറിയം), നിമിഷ (ഫാത്തിമ ഇസ), റഫീല എന്നിവരാണ് ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നു കീഴടങ്ങി അഫ്ഗാൻ ജയിലിൽ കഴിയുന്നത്.
2016-18 കാലത്ത് അഫ്ഗാനിസ്ഥാനിലെത്തി ഭർത്താക്കന്മാരോടൊപ്പം ഐഎസിൽ ചേർന്ന ഇവർ നാലു പേരും കാബൂളിലെ ജയിലിലാണു കഴിയുന്നത്. നാലു മലയാളികളുടെയും ഭർത്താക്കന്മാർ അമേരിക്കൻ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളിലാണു കൊല്ലപ്പെട്ടത്. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാൻ അധികാരികൾക്കു മുന്പിൽ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് പോരാളികളോടൊപ്പമാണ് ഇവരും കീഴടങ്ങിയത്.
ലവ് ജിഹാദിന്റെ ഭാഗമായി ഇതരമതസ്ഥരെ പ്രണയിച്ചു വിവാഹം ചെയ്ത് ഇസ്ലാമിലേക്കു മതവും പേരും മാറ്റിയാണ് ഇവരുടെ ഭർത്താക്കന്മാർ ഐഎസ് നിയന്ത്രണത്തിലായിരുന്ന ഖോരസൻ പ്രവിശ്യയിലെ ഐഎസ് ഭീകരഗ്രൂപ്പിലെത്തിച്ചതെന്നാണ് ആരോപണം. സ്ട്രാറ്റ്ന്യൂസ് ഗ്ലോബൽ. കോം എന്ന പ്രതിരോധ വെബ്സൈറ്റിൽ 2020 മാർച്ചിൽ സംപ്രേഷണം ചെയ്ത വീഡിയോ അഭിമുഖത്തിൽ നാലു യുവതികളും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളികളാണെന്നു വ്യക്തമാക്കിയ ഇവർ തങ്ങളുടെ പേരും വിശദാംശങ്ങളും അഭിമുഖത്തിൽ വെളിപ്പെടുത്തി. നാല് ഇന്ത്യക്കാരും 299 പാക്കിസ്ഥാനികളും 16 ചൈനക്കാരും രണ്ടു വീതം ബംഗ്ലാദേശികളും മാലിദ്വീപുകാരും അടക്കം 13 രാജ്യങ്ങളിലെ 408 ഐഎസ് അംഗങ്ങൾ അഫ്ഗാൻ ജയിലിലുണ്ടെന്നു കഴിഞ്ഞ ഏപ്രിൽ 27ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് തലവൻ അഹമ്മദ് സിയ സറാജ് പത്രലേഖരോടു പറഞ്ഞിരുന്നു.
തടവിലുള്ളവരെ അതതു രാജ്യങ്ങളിലേക്കു തിരികെ കൊണ്ടുപോകണമെന്നും അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടു. തടവുകാരെ കയറ്റി വിടുന്നതിന് ബന്ധപ്പെട്ട സർക്കാരുകളുമായി ചർച്ച ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.എന്നാൽ, ഇന്ത്യക്കാരായ നാലു യുവതികളെയും തിരികെ നാട്ടിലെത്താൻ അനുവദിക്കാൻ ഇടയില്ലെന്നു കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഫ്രാൻസിന്റെ മാതൃകയിൽ നാലു പേരെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ ആലോചിച്ചിരുന്നു.
എന്നാൽ ഇവരുടെ അഭിമുഖത്തിൽനിന്ന് നാലു പേരും തീവ്രവാദത്തിന് അടിമപ്പെട്ടതായി ബോധ്യപ്പെട്ടതിനാലാണ് ആ ശ്രമം വേണ്ടെന്ന ധാരണയിലെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെ ആവശ്യപ്രകാരം നാലു യുവതികൾക്കുമെതിരേ ഇന്റർപോൾ റെഡ് നോട്ടീസുകൾ ഇറക്കിയിരുന്നു.
സോണിയയുടെ ഭർത്താ വായ സെബാസ്റ്റ്യൻ അടക്കം കേരളത്തിൽനിന്ന് 21 പുരുഷന്മാരും സ്ത്രീകളും 2016ൽ പല ബാച്ചുകളായി അഫ്ഗാനിസ്ഥാനിലെത്തി ഐഎസിൽ ചേർന്നതായി ദേശീയ അന്വേഷണ ഏജൻസി 2017ൽ ചാർജ്ഷീറ്റ് ഫയൽ ചെയ്തിരുന്നു.
ഇറാനിലെത്തിയ ശേഷം കാൽനട ആയാണ് ഇവരെല്ലാം അഫ്ഗാനിലെ ഖോരസൻ പ്രവിശ്യയിലെത്തി ഐഎസ് ഭീകരരായി മാറിയത്.
ഐഎസിൽ ചേർന്ന മലയാളി യുവതികളെ ഇന്ത്യയിലേക്കു കൊണ്ടുവന്നേക്കില്ല
12:59 AM Jun 13, 2021 | Deepika.com