ചണ്ഡിഗഡ്: പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളും ബഹുജൻ സമാജ്വാദി പാർട്ടിയും സഖ്യത്തിൽ മത്സരിക്കും. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലും ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും സംയുക്തമായി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
117 മണ്ഡലങ്ങളാണു പഞ്ചാബിലുള്ളത്. ഇതിൽ 20 സീറ്റുകളാണു ബിഎസ്പിക്കു നീക്കിവച്ചിട്ടുള്ളത്. ബാക്കി സീറ്റുകളിൽ അകാലിദൾ മത്സരിക്കും. മാൾവ മേഖലയിലെ ഏഴും മാജയിൽ അഞ്ചും ദൊവാബ മേഖലയിൽ എട്ടും സീറ്റുകളാണു ബിഎസ്പിക്കു നല്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലിദൾ-ബിഎസ്പി സഖ്യം വൻ വിജയം നേടുമെന്ന് ബാദലും മിശ്രയും അവകാശപ്പെട്ടു. 25 വർഷത്തിനുശേഷമാണ് പഞ്ചാബിൽ അകാലി ദൾ-ബിഎസ്പി സഖ്യം വരുന്നത്. 1996 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിലായിരുന്നു. അന്ന് 13ൽ 11 സീറ്റുകൾ സഖ്യം വിജയിച്ചിരുന്നു. ദളിത് വോട്ടുകൾ നിർണായകമായ പഞ്ചാബിൽ ബിഎസ്പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അകാലിദൾ.
വർഷങ്ങളോളം ബിജെപിയായിരുന്നു പഞ്ചാബിൽ അകാലി ദളിന്റെ സഖ്യകക്ഷി. കാർഷിക ബിൽ പാസാക്കിയതോടെയായിരുന്നു അകാലിദൾ എൻഡിഎ വിട്ടത്. അകാലിദളുമായുള്ള സഖ്യത്തിൽ ബിജെപിക്ക് 23 സീറ്റുകളാണു മത്സരിക്കാൻ ലഭിച്ചിരുന്നത്.
പഞ്ചാബിൽ അകാലിദൾ-ബിഎസ്പി സഖ്യം
12:59 AM Jun 13, 2021 | Deepika.com